ഒമാനിൽ സഞ്ചാരവിലക്കിന്‍റെ സമയം നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനം
ജൂലൈ 16 തൊട്ട് വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ നാലുവരെയാണ് വിലക്ക്. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ
ഒമാനിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ തീരുമാനങ്ങളുമായി സുപ്രീം കമ്മിറ്റി. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
രാജ്യത്ത് നിലവിലുള്ള സായാഹ്ന ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 16 മുതൽ 31 വരെ സായാഹ്ന ലോക്ഡൗണിൻറെ സമയം വൈകുന്നേരം അഞ്ചുമുതൽ പുലർച്ചെ നാലുവരെയാക്കും. അതേസമയം മുസന്ദം ഗവർണറേറ്റിനെ സഞ്ചാരവിലക്കിൽനിന്നും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലിൽനിന്നും ഒഴിവാക്കി.
ഒമാനിലേക്ക് എട്ട് രാജ്യങ്ങൾക്കുകൂടി പ്രവേശനവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, തുനീഷ്യ, ലിബിയ, അർജന്റീന, ബ്രൂണെ ദാറുസ്സലാം എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് പുതുതായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഈജിപ്തിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.