ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടും ഒമാനില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരില്ല
യാത്രക്കാർ കുറയുന്നത് ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്
മസ്കത്തിൽനിന്ന് തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറവായിട്ടും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കേരളത്തിലെ കോവിഡ് വ്യാപനം, നാട്ടിൽനിന്ന് തിരിച്ച് വരാനുള്ള ടിക്കറ്റ് നിരക്കുകൾ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് അടക്കം നിരവധി കാരണങ്ങളാലാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നത്.
യാത്രക്കാർ കുറയുന്നത് ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒമാനിൽ നിരവധി ട്രാവൽ ഏജൻറ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സെക്ടറിലക്കുമുള്ള യാത്രക്കാർ കുറഞ്ഞതോടെ ഇവയിൽ പലതും പ്രതിസന്ധി നേരിടുകയാണ്. നാട്ടിലും ഒമാനിലും കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയതാണ് പലരും യാത്രകൾ ഒഴിവാക്കാൻ കാരണം.
മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവിസുകൾ 50 റിയാലിന് താഴെ എത്തിയെങ്കിലും കേരളത്തിൽനിന്ന് ഒമാനിലേക്ക് തിരിച്ച് വരാനുള്ള നിരക്ക് ഇപ്പോഴും 160 റിയാലിന് മുകളിലാണ്. കോഴിക്കോട്, തിരുവന്തപുരം സെക്ടറിലേക്കുള്ള വിമാന നിരക്കുകൾ ഈ മാസം അവസാനം വരെ കുത്തനെ കുറഞ്ഞിട്ടുണ്ട്. നാട്ടിൽ സ്കൂൾ അടക്കുകയും മാർച്ച് അവസാനത്തോടെ വീണ്ടും സീസൺ ആരംഭിക്കുകയും ചെയ്യുന്നതോടെ മസ്കത്തിൽ നിന്നുള്ള നിരക്കുകൾ വീണ്ട് 80 റിയാൽ കടക്കുന്നുണ്ട്. അതോടൊപ്പം മാർച്ച് 28 ന് ശേഷം കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള നിരക്കുകളും 90 റിയാലിലെത്തുന്നുണ്ട്.