മസ്കത്ത്- മെദാൻ നേരിട്ട് പറക്കാൻ സലാം എയറിന്റെ പുതിയ സർവീസ്

ഒമാൻ - ഇന്തോനേഷ്യ ആദ്യ റൂട്ട് 2026 ജൂലൈ മുതൽ

Update: 2025-12-30 12:14 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാന്റെ ലോ-കോസ്റ്റ് എയർലൈനായ സലാംഎയർ ഇന്തോനേഷ്യയിലെ മെദാൻ നഗരവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു. 2026 ജൂലൈ 3 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലേക്കുള്ള സലാം എയറിന്റെ ആദ്യ നേരിട്ടുള്ള കണക്ഷനാണിത്. തെക്കുകിഴക്കൻ ഏഷ്യൻ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ്.

ഉയർന്ന സാധ്യതയുള്ള വിപണികളിലേക്ക് താങ്ങാനാവുന്ന യാത്രാ ഓപ്ഷനുകൾ നൽകുകയാണ് സലാം എയറിന്റെ പുതിയ സർവീസുകളുടെ ലക്ഷ്യം. ഒമാനും ഇന്തോനേഷ്യയും തമ്മിലുള്ള യാത്രാ അവസരങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം മസ്കത്ത് വഴി മിഡിൽ ഈസ്റ്റിലേക്കുള്ള സുഗമമായ കണക്ടിവിറ്റിയും ഉറപ്പാക്കും.

Advertising
Advertising

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി അന്താരാഷ്ട്ര കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും സാമ്പത്തിക പങ്കാളിത്തം വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിന് ഈ നീക്കം സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഏഷ്യയെയും ഗൾഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി ഒമാനിനെ മാറ്റാനുള്ള ദേശീയ ലക്ഷ്യങ്ങൾക്കും ഇത് കരുത്തേകും.

നോർത്ത് സുമാത്രയുടെ തലസ്ഥാനമായ മെദാൻ സാംസ്കാരിക-ചരിത്രപരമായി സമ്പന്നമായ നഗരമാണ്. കൊളോണിയൽ കാല വാസ്തുകല, വൈവിധ്യമാർന്ന ഭക്ഷണരീതികൾ, പ്രകൃതി സൗന്ദര്യമുള്ള ലേക്ക് ടോബയിലേക്കും ബുകിത് ലവാങ് മഴക്കാടുകളിലേക്കുമുള്ള പ്രവേശന കവാടം എന്നീ പ്രത്യേകതകൾ മെദാനിനെ വിനോദയാത്രികർക്കും ബിസിനസ് സഞ്ചാരികൾക്കും ആകർഷകമാക്കുന്നു. ചൈനീസ്, ഇന്ത്യൻ, യൂറോപ്യൻ സ്വാധീനങ്ങൾ ലയിച്ച മൾട്ടി കൾച്ചറൽ നഗരമെന്ന നിലയിലും മെദാൻ പ്രസിദ്ധമാണ്.

ഒമാനിലെ ഇന്തോനേഷ്യൻ അംബാസഡർ എച്ച്.ഇ. മുഹമ്മദ് ഇർസാൻ ജോഹാൻ പുതിയ റൂട്ടിനെ സ്വാഗതം ചെയ്തു. ഇന്തോനേഷ്യ-ഒമാൻ ബന്ധത്തിൽ വ്യാപാരം, ടൂറിസം, നിക്ഷേപം, ജനകീയ കണക്ടിവിറ്റി എന്നിവ ശക്തിപ്പെടുത്തുന്ന തന്ത്രപരമായ നടപടിയാണിതെന്നും ഗൾഫ് മേഖലയും സുമാത്ര ദ്വീപും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News