വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധം
ഓക്സ്ഫേര്‍ഡ് ആസ്ട്രാസെനക്ക, ഫൈസർ, സ്പുട്നിക്ക്, സിനോവാക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്
വിദേശത്ത് നിന്ന് ഒമാനിലേക്ക് വരുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. സെപ്തംബര്‍ ഒന്ന് മുതലാണ് തീരുമാനം പ്രാബല്ല്യത്തിൽ വരിക. കര, കടൽ, വ്യോമ അതിർത്തി വഴി ഒമാനിലേക്ക് വരുന്നവർക്കെല്ലാം ഇത് ബാധകമായിരിക്കും. ഒമാൻ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് സെപ്തംബർ ആദ്യം മുതൽ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഓക്സ്ഫേര്‍ഡ് ആസ്ട്രാസെനക്ക, ഫൈസർ, സ്പുട്നിക്ക്, സിനോവാക് വാക്സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്. രാത്രികാല ലോക്ഡൗൺ ശനിയാഴ്ച മുതൽ അവസാനിപ്പിക്കാനും ഷോപ്പിങ് മാളുകളിലും മറ്റും പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധമാക്കാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം ഇന്ത്യയും പാക്കിസ്താനുമടക്കം രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് സംബന്ധിച്ച് സുപ്രീം കമ്മിറ്റി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.