ഖത്തറില്‍നിന്നുള്ള എല്‍.എന്‍.ജി കയറ്റുമതിയില്‍ മൂന്നില്‍ രണ്ട് ഭാഗവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക്

ഇന്ത്യയും ചൈനയുമാണ് ഖത്തറില്‍നിന്ന് കൂടുതല്‍ എല്‍.എന്‍.ജി വാങ്ങുന്നത്

Update: 2022-03-08 07:30 GMT
Advertising

ഖത്തറില്‍ നിന്നുള്ള എല്‍.എന്‍.ജി കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണെന്ന് ജി.ഇ.സി.എഫിന്റെ കണക്കുകള്‍. പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ട 2020ലെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2010ല്‍ ഖത്തറില്‍ നിന്നുള്ള വാതക കയറ്റുമതിയുടെ 50 ശതമാനം യൂറോപ്പിലേക്കും 50 ശതമാനം ഏഷ്യയിലേക്കുമായിരുന്നു.

10 വര്‍ഷത്തിനിടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തി. മറ്റുവാതക വിതരണ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചെലവില്‍ ഏഷ്യന്‍ വിപണികളിലേക്ക് എല്‍.എന്‍.ജി ചരക്കുകള്‍ അയയ്ക്കാന്‍ ഖത്തറിന് സാധിക്കുന്നതായി ഗ്ലോബല്‍ ഗ്യാസ് ഔട്ട്‌ലുക്ക് സിനോപ്‌സിസ് 2050 ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയുമാണ് കൂടുതല്‍ എല്‍എന്‍ജി വാങ്ങുന്നത്.

ആഗോള എല്‍.എന്‍.ജി ഉത്പാദനത്തിന്റെ 22 ശതമാനവും ഖത്തറില്‍നിന്നാണ്. 77.1 മില്യണ്‍ ടണ്‍ വാതകമാണ് പ്രതിവര്‍ഷം ഖത്തര്‍ ഉത്പാദിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്ക് ഇത് 110 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്താനാണ് തീരുമാനം. 29 ബില്യണ്‍ ഡോളര്‍ ചെലവിട്ട് നടപ്പാക്കുന്ന നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ട് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഉത്പാദനം 43 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News