സൗദിയിലെ ബിനാമി ബിസിനസുകൾ; വിവരം നൽകുന്ന ഉദ്യോഗസ്ഥർക്ക് വമ്പൻ ഓഫറുമായി സൗദി

ബിനാമികളെ കണ്ടെത്തുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉണ്ടാകും

Update: 2021-10-08 17:25 GMT
Editor : Midhun P | By : Web Desk
Advertising

സൗദിയിലെ ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. രഹസ്യമായി വിവരങ്ങൾ കൈമാറുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും നൽകും. ഇതിനു പുറമെ പിഴയായി ഈടാക്കുന്ന സംഖ്യയിൽ നിന്നും പങ്കു ലഭിക്കും. രാജ്യത്തൊട്ടാകെയുള്ള ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയം 2022 ഫെബ്രുവരിയിൽ അവസാനിക്കും.

സൗദി അറേബ്യയിൽ സ്പോൺസറുടെ പേരിൽ സ്ഥാപനങ്ങൾ ആരംഭിച്ച് അതിന്റെ ലാഭം വിദേശികളെടുക്കുന്നതിനെയാണ് ബിനാമി ബിസിനസ് എന്ന് പറയുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് സ്ഥാപനങ്ങളുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്.  ഇവരെ പിടികൂടാന്‍ വിവിധ മാർഗങ്ങൾ ആലോചിക്കുകയാണ് മന്ത്രാലയം. ഇതിൽ ഒന്നാമത്തേത് ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണ്. ഇവർക്ക് ശമ്പള വർധനവും ബോണസുമാണ് ഓഫർ.

സൗദി പൗരന്മാർക്കും ഇത് സംബന്ധിച്ച് വിവരം നൽകാം. ഇവർക്ക് പിഴയായി ലഭിക്കുന്ന സംഖ്യയില്‍ നിന്ന് ഒരു ഭാഗം നൽകും. സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ട്രാക്കിങ്ങാണ് അടുത്ത രീതി.  സൗദിയിലെ നിലവിലുള്ള ബിനാമി സ്ഥാപനമെന്ന ലേബൽ ഒഴിവാകാൻ സൗദിയിൽ നിക്ഷേപം നടത്തണം. ഇതോടെ സ്വന്തം പേരിലേക്ക് സ്ഥാപനം മാറ്റാം. അല്ലെങ്കിൽ സ്പോൺസറുമായി പാർട്ണർഷിപ്പുമാകാം. ഇതിനായി നിശ്ചിത തുക മുടക്കുകയും വേണം.

എന്നാൽ ചെറുകിട സ്ഥാപനങ്ങൾ ഇതിന് മടിക്കുന്നുണ്ട്. സൗദിയിൽ ദീർഘ കാലം തുടരാനാഗ്രഹിക്കുന്നവർ ഇതിനകം പദവി ശരിയാക്കുന്നുണ്ട്. 2022 ഫെബ്രുവരി 16നുള്ളില്‍ പദവി ശരിയാക്കാനാണ് ഇവർക്കുള്ള നിർദേശം. ഇതിനു ശേഷം പരിശോധന കര്‍ശനമാക്കും. പിടിക്കപ്പെട്ടാൽ അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. വിദേശികളെ നാടുക്കടത്താനും സാധ്യതയുണ്ട്. സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷം വരെ ബിസിനസ് സംരഭങ്ങള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തും

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News