അടിമുടി മാറാനൊരുങ്ങി ജിദ്ദാ നഗരം; മക്ക പ്രവിശ്യ മുഖം മിനുക്കുന്നു

Update: 2023-09-21 20:18 GMT
Advertising

ദേശീയ ദിനത്തിലേക്ക് സൗദി നീങ്ങുമ്പോൾ അതിവേഗ വളർച്ചയും മാറ്റവും പ്രകടമായ പ്രവിശ്യയാണ് മക്ക. ലോകത്തെ ഏറ്റവും തിരക്കുള്ള തീർഥാടന കേന്ദ്രമായി മാറുമ്പോഴും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ജിദ്ദയും സൗദിയുടെ ദേശീയ ദിനത്തിൽ അഭിമാന നിമിഷങ്ങളിലാണ്.

സൗദിയിലെ ഏറ്റവും പുരാതനമായ പട്ടണമാണ് മക്ക. ഇസ്ലാമിനും മുന്നോ വിവിധ കച്ചവട സംഘങ്ങൾ സഞ്ചരിച്ചിരുന്ന വ്യാപാര പാത. ഇബ്രാഹിം നബി കഅ്ബയുടെ നിർമാണം പൂർത്തീകരിച്ചതോടെ മക്ക തീർഥാടന കേന്ദ്രമായി മാറി. പ്രവാചകൻ മുഹമ്മദ് നബിയുടെ വരവോടെ മക്കയുടെ പ്രതാപം പുറം ലോകമറിഞ്ഞു.

പ്രവാചക കാലത്തിന് ശേഷം നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് മക്ക. ആധുനിക സൗദി അറേബ്യ രൂപീകരിക്കപ്പെട്ടതോടെ ഹിജാസിന്റെ ഭാഗമായിരുന്ന നഗരം മക്കാ പ്രവിശ്യയായി. ജിദ്ദയാണ് പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണം. പുരാതന കാലം മുതലേയുള്ള തുറമുഖ നഗരിയാണിത്.



ഇന്ന് സൗദി ഭരണകൂടത്തിന്റെ ഏറ്റവും മുന്തിയ പദ്ധതികളിലെല്ലാം മക്കയുമുണ്ട്. വരുന്ന തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികവേറിയത് അവിടെ ലഭ്യമാക്കുന്നുമുണ്ട്. വർഷത്തിലൊരിക്കൽ ഹജ്ജിനായി 20 ലക്ഷത്തിലേറെ പേർ സംഗമിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് കൂടിയാണ് മക്ക സാക്ഷ്യം വഹിക്കാറുള്ളത്.

പ്രയാസങ്ങളില്ല്ലാതിരിക്കാൻ യുദ്ധ സമാനമായ തയ്യാറെടുപ്പാണ് സൗദി ഇതിനായി നടത്താറുള്ളതും. ത്വാഇഫിനും മക്കക്കും ജിദ്ദക്കും പുറമെ ഇവയ്ക്കിടയിലെല്ലാം എണ്ണമറ്റ പുരാതന നഗരങ്ങളുണ്ട്. ജിദ്ദയിലാണ് ഏറ്റവും വലിയ പദ്ധതികൾ നടക്കുന്നത്.


യുനസ്കോയുടെ പൈതൃക പട്ടികയിലുള്ള ബലദ് പുരാതന നഗരി ലോകോത്തര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കാൻ പദ്ധതി നടന്നു വരുന്നുണ്ട്. ഡൗൺ ടൗണും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാകാൻ ജിദ്ദ ടവറും ഒരുങ്ങുകയാണ്. പണ്ട് കാലത്തെ കപ്പലേറി കുടിയേറിയവർ പാർത്ത ചേരികൾ നീക്കം ചെയ്ത് പുതിയ സംവിധാനങ്ങളുള്ള മികച്ച നഗരമായി മാറുകയാണ് 93 ാം ദേശീയ ദിനത്തിൽ ജിദ്ദാ നഗരി.

ലോകത്തെ പ്രധാനപ്പെട്ട കാറോട്ട മത്സരമായ ഫോർമുല വൺ, ഫുട്ബോൾ മത്സരങ്ങൾ, ടെന്നീട് മത്സരം, ഡബ്ലിയു ഡബ്ലിയുഇ തുടങ്ങി കായിക മേഖലയിലും ജിദ്ദ പ്രധാന അടയാളമായിക്കഴിഞ്ഞു നിലവിൽ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News