സൗദിയിൽ സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കം

രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും നാളെ പൊതുഅവധി

Update: 2024-02-21 18:28 GMT

റിയാദ്: സൗദിയിൽ ഈ വർഷത്തെ സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കമായി. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും ഇന്നും നാളെയുമായി നിരവധി കലാ, സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും നാളെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

മൂന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് 1727ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ കരങ്ങളാലാണ് ആദ്യ സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. അൽ-ദിരിയ്യ ആസ്ഥാനമായ രാജ്യം വിശുദ്ധ ഖുർആനും നബി വചനങ്ങളും നിയമങ്ങളായും സ്വീകരിച്ചു. ഇത്തരത്തിൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ ഓർമ പുതുക്കുന്നതിനാണ് എല്ലാ വർഷവും ഫെബ്രുവരി 22ന് സ്ഥാപകദിനം ആഘോഷിക്കുന്നത്.

Advertising
Advertising

ഇത്തവണയും രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന നിരവധി കലാ, സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കൽ ലക്ഷ്യമിട്ടുള്ളതാണ് പരിപാടികൾ.

ആദ്യ സൗദി രാഷ്ട്രത്തിന്റെ സ്ഥാപകൻ മുഹമ്മദ് ബിൻ സൗദും ആധുനിക സൗദിയുടെ ശിൽപി അബ്ദുൽ അസീസ് രാജാവുമുൾപ്പെടെ നിലവിലെ ഭരണാധികാരി സൽമാൻ രാജാവ് വരെയുള്ള മുഴുവൻ രാഷ്ട്ര ശിൽപികളും രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ അഭിവൃദ്ധിക്കുമായി നടത്തിയ മുന്നേറ്റങ്ങളും രാജ്യം അനുസ്മരിക്കും. അറബ് സ്വത്വത്തെയും ദേശീയ ഐക്യത്തെയും ശക്തിപ്പെടുത്താൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ പുനരവതരിപ്പിക്കുന്ന പരിപാടികളും എല്ലാ പ്രവിശ്യകളിലും നാളെ അരങ്ങേറും.

രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇന്നും നാളെയും വെടിക്കെട്ട് ആഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 2022 മുതലാണ് രാജ്യത്ത് സ്ഥാപകദിനം ആഘോഷിച്ചു തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ദേശീയ ദിനാഘോഷം പോലെ സ്ഥാപകദിനവും സ്വദേശികളും പ്രവാസികളും വലിയ രീതിയിൽ ആഘോഷമാക്കുന്നുണ്ട്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News