ഖിദ്ദിയ്യ നഗരത്തിൽ നിന്ന് 30 മിനിറ്റ് കൊണ്ട് ജിദ്ദ വിമാനത്താവളത്തിൽ; ഹൈ സ്പീഡ് ട്രെയിൻ പദ്ധതി വരുന്നു
പൊതു-സ്വകാര്യ കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു
റിയാദ്:സൗദിയിലെ ഹൈ സ്പീഡ് ട്രെയിൻ പദ്ധതിക്കായി പൊതു സ്വകാര്യ കമ്പനികളിൽ നിന്നായി അപേക്ഷ ക്ഷണിച്ചു. നവംബർ 30നകമാണ് പദ്ധതിക്കായുള്ള അപേക്ഷകൾ കമ്പനികൾ സമർപ്പിക്കേണ്ടത്. മക്ക റോഡിലുള്ള ഖിദ്ദിയ്യ നഗരത്തിൽ നിന്നും 30 മിനിറ്റ് കൊണ്ട് ജിദ്ദ വിമാനത്താവളത്തിലേക്കെത്തും വിധമാണ് ഹൈ സ്പീഡ് ട്രെയിൻ പ്രവർത്തിക്കുക.
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരമാകാൻ ഒരുങ്ങുകയാണ് ഖിദ്ദിയ്യ. റിയാദിലെ മക്ക റോഡിലാണ് ഖിദ്ദിയ്യ പ്രദേശം സ്ഥിതി ചെയ്യുന്നത്. വിനോദ നഗരിക്കൊപ്പം കായിക മേഖലയും ഈ പ്രദേശത്തുണ്ടാകും. 2034 വേൾഡ് കപ്പിനുള്ള സ്റ്റേഡിയവും ഇവിടെ ഒരുങ്ങുന്നുണ്ട്. ഫോർമുല വൺ ഉൾപ്പെടെയുള്ള ഇതര കായിക വിനോദ പരിപാടികൾക്കും പദ്ധതി പ്രദേശം മേഖലയാകും. ഇതിനെയും റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിനെയും വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്നതായിരിക്കും അതിവേഗ ട്രെയിൻ പദ്ധതി.
പദ്ധതി പൂർത്തിയാക്കാനായി വിവിധ കമ്പനികൾക്കുള്ള അപേക്ഷകളാണ് നിലവിൽ ക്ഷണിച്ചിരിക്കുന്നത്. നവംബർ 30നകം അപേക്ഷകൾ സമർപ്പിക്കാം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി പൂർത്തിയാക്കുക. ഒരു മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനിന്റെ സഞ്ചാരം. 30 മിനിറ്റ് കൊണ്ട് ഖിദ്ദിയ്യയിൽ നിന്ന് വിമാനത്താവളത്തിൽ എത്തും. റിയാദിൽ നിലവിലുള്ള മെട്രോ ട്രെയിൻ പദ്ധതിക്ക് പുറമേയാണിപ്പോൾ അതിവേഗ ട്രെയിൻ കൂടി എത്തുന്നത്.