അറബ് രാജ്യങ്ങളിൽ റമദാൻ വ്രതം ഫെബ്രുവരി 19ന് ആരംഭിക്കാൻ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ
ഔദ്യോഗിക പ്രഖ്യാപനം അതത് രാജ്യങ്ങളിലെ മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും
ജിദ്ദ: അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രതം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅ്ബാൻ 29) സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ സൂര്യനേക്കാൾ മുൻപോ അല്ലെങ്കിൽ തൊട്ടുപിന്നാലെയോ അസ്തമിക്കും. ഇതിനാൽ ടെലിസ്‌കോപിലൂടെയോ നഗ്‌നനേത്രങ്ങൾ കൊണ്ടോ മാസപ്പിറവി കാണാനാകില്ലെന്നാണ് ശാസ്ത്രീയ വിലയിരുത്തൽ. ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നാകും. എന്നിരുന്നാലും, വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അതത് രാജ്യങ്ങളിലെ മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക.
ഇത്തവണ ശൈത്യകാലത്താണ് റമദാൻ വരുന്നത് എന്നതിനാൽ വ്രതാനുഷ്ഠാനത്തിന്റെ ദൈർഘ്യം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. ആദ്യ ദിവസങ്ങളിൽ ഏകദേശം 13 മണിക്കൂറോളമായിരിക്കും വ്രതസമയം. ഈ നിഗമനമനുസരിച്ച് മാർച്ച് 20ന് ഈദുൽ ഫിത്വർ ആഘോഷിക്കാനാണ് സാധ്യതയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.