Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിലെ റിയാദിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 84 സ്ഥാപനങ്ങൾ അടപ്പിച്ചു. മൻഫൂഹ പ്രദേശത്തെ പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. 500 ലേറെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.
പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന 31,620 ഉത്പന്നങ്ങളാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇവ പിന്നീട് നശിപ്പിക്കുകയും ചെയ്തു. സുരക്ഷാ അധികാരികൾ, വിവിധ സർക്കാർ ഏജൻസികൾ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. 25 കിലോഗ്രാം പുകവലി ഉത്പന്നങ്ങൾ, 5,322 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് പ്രധാനമായും നശിപ്പിച്ചത്. നിയമലംഘനം നടത്തിയ 16 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 402 നിയമലംഘനങ്ങളാണ് പിടികൂടിയത്.
ഭക്ഷ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മാംസ ശാലകൾ, കഫേകൾ, തെരുവ് വിൽപ്പനക്കാർ, വീടുകളിൽ ഭക്ഷ്യ വെയർഹൗസ് പ്രവർത്തിപ്പിക്കുന്നവർ, പുകവലി ഉൽപ്പന്ന സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ക്യാമ്പയിൻ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, നിയമ ലംഘനങ്ങൾ കണ്ടെത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പരിശോധന.