ഹൗസ് ഡ്രൈവർമാർക്കും ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാക്കാനുള്ള തീരുമാനം പ്രാബല്യത്തിലായെന്ന് സൗദി

ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി

Update: 2022-05-22 18:38 GMT
Editor : afsal137 | By : Web Desk
Advertising

സൗദിയിൽ ഹൗസ് ഡ്രൈവർമാർക്കും ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാക്കാനുള്ള തീരുമാനം പ്രാബല്യത്തിലായെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും ലെവിയടക്കണം. രണ്ടു ഘട്ടമായുള്ള പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇന്നാരംഭിച്ചത്.

ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഇന്നാരംഭിച്ച ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ. അതും സ്‌പോൺസർക്ക് കീഴിൽ നാലിലധികം ജീവനക്കാരുണ്ടെങ്കിൽ മാത്രം. നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക.

ഗാർഹിക തൊഴിലാളികളുടെ തൊഴിൽ നിയമങ്ങളിൽ വൻ പരിഷ്‌കാരങ്ങൾ വരുത്തുന്നതായി കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. അതിന് പിറകെയാണ് ലെവിയും ഏർപ്പെടുത്തിയത്. 2018 ജനുവരി മുതൽ സൗദിയിലെ വിദേശികൾക്കും പിന്നീട് ആശ്രിതർക്കും ലെവി നിർന്ധമാക്കിയിരുന്നുവെങ്കിലും, ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. അതിനാൽ തന്നെ നിരവധി വിദേശികൾ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളിലെത്തി സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. സ്‌പോണ്‌സർക്ക് കീഴിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ഇവർക്കെല്ലാം ഒരു വർഷത്തിന് ശേഷം ലെവി അടക്കേണ്ടതായി വരും. എന്നാൽ ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News