ചെങ്കടലില്‍ കൈകോര്‍ത്ത് സൗദിയും ജപ്പാനും; വിപുലമായ സമുദ്രഗവേഷണമാണ് ലക്ഷ്യം

ചെങ്കടലില്‍ മുമ്പ് പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളില്‍ ഗവേഷണം നടത്താന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങും

Update: 2022-06-23 04:23 GMT

ചെങ്കടലിലെ അത്യപൂര്‍വ ഗവേഷണ സാധ്യതകള്‍ ഉപയോഗപ്പെടുത്താനായി സൗദിയും ജപ്പാനും തമ്മില്‍ കൈകോര്‍ക്കുന്നു. കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (KAUST)യും ജപ്പാനിലെ പ്രമുഖ ആഴക്കടല്‍ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ജപ്പാന്‍ ഏജന്‍സി ഫോര്‍ ജിയോസയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ (JAMSTEC) എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ആഴക്കടല്‍ പര്യവേക്ഷണ ഗവേഷണത്തിനൊരുങ്ങുന്നത്.

ചെങ്കടലിലെ ആഴം കുറഞ്ഞ മേഖലകളിലും ആഴമേറിയ ഭാഗങ്ങളിലും പവിഴപ്പുറ്റുകളിലും അതിനൂതന ജാപ്പനീസ് സാങ്കേതിക ഉപകരണങ്ങളും KAUST ന്റെ ഗവേഷണ കപ്പലും ഉപയോഗിച്ചായിരിക്കും ഗവേഷണം നടത്തുക.

Advertising
Advertising



ജാപ്പനീസ് സാമ്പത്തിക-വ്യാപാര-വ്യവസായ മന്ത്രാലയത്തില്‍നിന്നുള്ള പിന്തുണയും ധനസഹായവും ഗവേഷണത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഗവേഷണ പദ്ധതികള്‍ സൗദിയും ജപ്പാനും തമ്മിലുള്ള സാംസ്‌കാരികവും അന്തര്‍ദേശീയവുമായ ബന്ധങ്ങളെ ശക്തിപ്പെടുത്താനുതകുന്നതാണ്. ചെങ്കടലില്‍ മുമ്പ് പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളില്‍ ഗവേഷണം നടത്താന്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങും.




 

പദ്ധതിയുടെ ആദ്യപടിയെന്നോണം കഴിഞ്ഞ ഫെബ്രുവരിയില്‍, ചെങ്കടലിലെ സമുദ്രനിരപ്പില്‍നിന്ന് 200 മീറ്റര്‍ ഉയരമുള്ള പ്രദേശത്തെ പവിഴപ്പുറ്റ് സമൂഹമായ അല്‍-വാജ് റീഫില്‍ ഗവേഷണം നടന്നിരുന്നു. കട്ടിയുള്ള ഇഴയുന്ന ഒരു ഉപ്പ് പാളിയിലാണ് ഈ പവിഴപ്പുറ്റുകള്‍ സ്ഥിതി ചെയ്യുന്നതെന്നും ക്രമേണ ഉപ്പ് അലിഞ്ഞ് പവിഴപ്പുറ്റ് ഭാഗികമായി മുങ്ങുന്നതായും അന്ന് കണ്ടെത്തിയിരുന്നു.


 


വെള്ളത്തില്‍ മുങ്ങിയ പവിഴപ്പുറ്റുകള്‍, സജീവമായ അഗ്‌നിപര്‍വ്വത ദ്വാരങ്ങള്‍, ചുടുനീരുറവകള്‍, ധാതു സമ്പന്നമായ ഉപ്പ്‌ശേഖരം, പരിണാമം സംഭവിച്ച വിവിധ ജീവജാലങ്ങളുടെ ഒരു ലോകം തുടങ്ങിയ നിരവധി കണ്ടെത്തലുകളും അന്ന് നടന്നിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News