ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; ഇന്ത്യാക്കാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
വിമാന സർവീസിനെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ
ദുബൈ എയർപോർട്ട്, ഫയൽ ചിത്രം
ദുബൈ: യുഎഇയിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്‌സ്ബി) സമീപം ഡ്രോൺ ആക്രമണം. ഇന്ത്യാക്കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരന് പുറമേ രണ്ട് ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് പൗരനുമാണ് പരിക്കേറ്റത്. രണ്ട് ഡ്രോണുകൾ എയർപോർട്ട് പരിസരത്ത് പതിക്കുകയായിരുന്നു. എന്നാൽ വിമാന സർവീസിനെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുറച്ചുനേരം മുമ്പാണ് സംഭവം നടന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
യുഎഇ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇതുവരെ ആറുപേർ കൊല്ലപ്പെട്ടതായാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നത്. കൂടാതെ 122 പേർക്ക് പരിക്കേറ്റതായും പറഞ്ഞിരുന്നു. യുഎഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 9 ബാലിസ്റ്റിക് മിസൈലുകൾ എത്തിയതിൽ എട്ടെണ്ണവും സൈന്യം ആകാശത്തുവെച്ച് തകർത്തു. ഒരെണ്ണം കടലിൽ പതിച്ചു. കൂടാതെ, 35 ഡ്രോണുകൾ കണ്ടെത്തിയതിൽ 26 എണ്ണം തടയാൻ സാധിച്ചെങ്കിലും ഒൻപതെണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചു.
അതിനിടെ, ആസ്‌ത്രേലിയ അബൂദബിയിലെ എംബസിയും ദുബൈയിലെ കോൺസുലേറ്റും അടക്കാൻ തീരുമാനിച്ചു. ഇസ്രായേലിലെ തെൽഅവീവ് എംബസിയും അടക്കും. സുരക്ഷ കണക്കിലെടുത്തൊണ് നടപടിയെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.