ശമ്പള വിതരണത്തിൽ സ്ത്രീ- പുരുഷ സമത്വം; യു.എ.ഇ മുന്നിരയിലെന്ന് യു.എൻ റിപ്പോർട്ട്
സമൂഹത്തിന്റെ വിവിധ തുറകളിൽ സ്ത്രീ, പുരുഷ സമത്വം ഉറപ്പാക്കിയ യു.എഇ, ശമ്പള വിതരണത്തിലും തുല്യത ഉയർത്തി പിടിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻനിരയിൽ. കഴിഞ്ഞ മൂന്നു വർഷം തൊഴിലിടങ്ങളിലെ വേതന കാര്യത്തിൽ സ്ത്രീ, പുരുഷ സമത്വം തുല്യത ഉറപ്പാക്കാൻ യു.എ.ഇക്ക് വലിയ തോതിൽ സാധിച്ചതായി യു.എൻ സമിതി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആണിനും പെണ്ണിനും തുല്യവേതനം എന്ന ആശയവുമായി ബന്ധപ്പെട്ട ദിനാചരണം കൂടിയാണ് യുഎഇയിൽ നാളെ.
തൊഴിൽ മേഖലയിലും മറ്റും സ്ത്രീ, പുരുഷ അനുപാതത്തിൽ വലിയ ഏറ്റക്കുറച്ചിൽ നിലനിൽക്കെ, വിവേചനം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളാണ് യു.എ.ഇ സ്വീകരിച്ചു വരുന്നത്. ശമ്പളാദി ആനുകൂല്യങ്ങളുടെ കാര്യത്തിൽ നിലനിന്ന വിവേചനം കുറച്ചു കൊണ്ടു വരാൻ ബോധപൂർവമായ നീക്കങ്ങൾ ഫലം കണ്ടു. കഴിഞ്ഞ വർഷത്തെ യു..എൻ മാനവ വികസന റിപ്പോർട്ട് പ്രകാരം ലിംഗ വിവേചന സൂചികയിൽ മേഖലയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാൻ
യു.എ.ഇക്കായി. ആഗോളതലത്തിൽ പതിനെട്ടാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. അന്താരാഷ്ട്ര വേതന തുല്യതാ ദിനമാണ് നാളെ. ലോക രാജ്യങ്ങൾക്കൊപ്പം ദിനാചരണ പരിപാടികളിൽ യു.എഇയും ഭാഗഭാക്കാവും. തൊഴിൽ മേഖലയിൽ യാതൊരു നിലക്കുള്ള ലിംഗവിവേചനവും അനുവദിക്കേണ്ടതില്ലെന്നാണ് യു.എ.ഇയുടെ പ്രഖ്യാപിത നയം. ഘട്ടം ഘട്ടമായി തുല്യതാ നയം നടപ്പാക്കാൻ തിരക്കിട്ട നടപടികളുംാ പദ്ധതികളുമാണ് യു.എ.ഇ സ്വീകരിച്ചു വരുന്നത്.