ഒരു കോടി രൂപ വരെ.. പ്രവാസികൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതി

ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസമാണ് രജിസ്ട്രേഷനുള്ള അവസരം

Update: 2026-08-16 16:30 GMT

ദുബൈ: പ്രവാസികൾക്കായി ഒരു കോടി രൂപ വരെയുള്ള ഇന്‍ഷുറൻസ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് നോർക്കയുടെ നേതൃത്വത്തിലുള്ള നോർക്ക കെയർ പ്ലസ്. കേരളത്തിലെ പ്രവാസികൾക്കായി സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് നോര്‍ക്ക കെയര്‍ പ്ലസ്സ് അവതരിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസമാണ് രജിസ്ട്രേഷനുള്ള അവസരം.

അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴ് സ്ലാബുകളിലായാണ് എൻറോൾമെന്‍റ് നടക്കുന്നത്. സ്ലാബുകൾക്ക് അനുസരിച്ച് പ്രീമിയത്തിലും വ്യത്യാസമുണ്ട്. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ 80 വയസ്സ് വരെയുള്ള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനും അവസരമുണ്ട്. നോർക്കയുടെ വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് പോളിസിയുടെ ഭാഗമാകാം. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിലൂടെ നോർക്ക കെയർ പ്ലസിന്‍റെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം.

Advertising
Advertising

ആർക്കൊക്കെ പദ്ധതിയിൽ ചേരാനാകുമെന്ന് നോക്കാം

സാധുവായ നോർക്ക പ്രവാസി ഐ.ഡിയുള്ളവർക്കാണ് നോർക്ക കെയർ പ്ലസിൽ ചേരാൻ അവസരമുള്ളത്. 18 മുതൽ 70 വരെ പ്രായമുളള്ളവർക്കാണ് അവസരം. സ്റ്റുഡന്‍റ് ഐ.ഡി ഉള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. കേരളത്തിലെ പ്രവാസികൾക്ക് മാത്രമാണ് അംഗമാകാൻ അവസരം.

2026 ഏപ്രിൽ 15നാണ് നോർക്ക് കെയർ പ്ലസിന് തുടക്കം കുറിച്ചത്. അടുത്ത വർഷം ഏപ്രിൽ 14 വരെയാണ് പദ്ധതിയുള്ളത്. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. മറ്റ് ഇൻഷുറൻസ് പദ്ധതികളെ അപേക്ഷിച്ച് നോർക്ക കെയർ, കെയർ പ്ലസ് പദ്ധതികൾ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ മികച്ച നേട്ടമുള്ളവയാണ്. 2026 ജൂലൈ 31 വരെ കാലയളവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 99.38 ശതമാനം ക്ലെയിമുകളും തീർപ്പാക്കിയതായി നോർക്ക അധികൃതർ അവകാശപ്പെടുന്നു. 31,660 പോളിസി ഉടമകള്‍ക്ക് 227 കോടി രൂപ ക്ലെയിം ഇനത്തില്‍ നല്‍കിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നാൽപത് ലക്ഷത്തിലധികം പ്രവാസികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടുണ്ടെന്നാണ് കണക്ക്. ഇവരിൽ ബഹുഭൂരിഭാഗവും നോർക്ക കെയർ, കെയർ പ്ലസ് പോലുള്ള പദ്ധതികളോട് പുറം തിരിഞ്ഞുനിൽക്കുകയാണ്. 138 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം മലയാളികൾ മാത്രമാണ് നോർക്ക കെയർ, കെയർ പ്ലസ് പദ്ധതികളിൽ അംഗമായിട്ടുള്ളത്. രോഗബാധിതരാകുന്നത് അടക്കം പ്രതിസന്ധികളിൽ കരുത്താകുന്ന ഇത്തരം പദ്ധതികളിൽ അംഗങ്ങളാകാൻ പ്രവാസികൾ ശ്രമിക്കണമെന്നാണ് നോർക്ക അധികൃതർ അഭ്യർഥിക്കുന്നത്.

അതേസമയം, നോർക്കയുടെ പദ്ധതികൾ സാധാരണ പ്രവാസികളിലേക്ക് എത്തുന്നില്ലെന്ന പരാതിയുമുണ്ട്. പ്രവാസി സംഘടനകളുടെയും എംബസികളുടെയും കോൺസുലേറ്റിന്‍റെയും പ്രവാസി മലയാളികളുടെ വലിയ സ്ഥാപനങ്ങളുടെയും പിന്തുണയോടെ പദ്ധതികൾ സാധാരണ പ്രവാസികളിലേക്ക് എത്തിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ആഗസ്റ്റ് പതിനെട്ടിന് ആരംഭിക്കുമ്പോൾ തന്നെ പദ്ധതിയിൽ ചേരാൻ പരമാവധി പേർ ശ്രമിക്കണമെന്ന അഭ്യർഥനയാണ് നോർക്ക അധികൃതർ ഉയർത്തുന്നത്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News