കടൽവഴിയുള്ള കള്ളക്കടത്തും മനുഷ്യക്കടത്തും തടയും; യുഎഇ- ഇന്ത്യ നാവിക സേനകൾ തമ്മിൽ ധാരണ
പരസ്പരം ആശയവിനിമയം ശക്തമാക്കാനും യുഎഇ- ഇന്ത്യ നാവിക സേനകൾ തമ്മിൽ ധാരണയായിട്ടുണ്ട്
ദുബൈ: കടൽ മാർഗമുള്ള കള്ളകടത്തും മനുഷ്യകടത്തും തടയാൻ ഇന്ത്യ-യു.എ.ഇ നാവിക സേനകൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കും. ഈ രംഗത്ത് പരസ്പരം ആശയവിനിമയം ശക്തമാക്കാനും സേനകൾ തമ്മിൽ ധാരണയായി.
സംയുക്ത നാവികാഭ്യാസത്തിന് ദുബൈയിൽ എത്തിയ ഇന്ത്യൻ നാവിക സേനയുടെ റിയൽ അഡ്മിറൽ വിനീത് മക്കർത്തി, യു.എ.ഇ നാവികസേനയുടെ ബ്രിഗേഡിയർ അബ്ദുല്ല ഫർജ് അൽ മഹ്‌റബി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ശക്തമാക്കാൻ ധാരണയായത്.
ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് ത്രികാന്ത് എന്നീ പടക്കപ്പലുകളാണ് സംയുക്ത നാവികാഭ്യാസത്തിനായി ഈമാസം എട്ടിന് ദുബൈയിലെ പോർട്ട് റാശിദിലെത്തിയത്. നാവികാഭ്യാസം ഇന്ന് പൂർത്തിയായി.
ഇരു നാവിക സേനാംഗങ്ങൾക്കുമിടയിലെ പരിചയം ശക്തമാക്കാനും, യുദ്ധ തന്ത്രങ്ങൾ, സാങ്കേതിക മികവുകൾ എന്നിവ പരസ്പരം അറിയാനും ലക്ഷ്യമിട്ടാണ് സംയുക്ത സൈനികാഭ്യാസം.