യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ഭൂമിയിലിറങ്ങി

സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ് (അമേരിക്ക), ആന്ദ്രേ ഫെഡ്‌യാവേവ് (റഷ്യ) എന്നിവരും നിയാദിക്കൊപ്പം തിരിച്ചെത്തി.

Update: 2023-09-04 04:57 GMT
Advertising

ഫ്‌ളോറിഡ: ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സംഘവും ഭൂമിയിലിറങ്ങി. അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം സ്വന്തമാക്കിയാണ് നിയാദിയുടെ ലാൻഡിങ്. ആറു മാസത്തോളമായി ബഹിരാകാശത്ത് താമസിക്കുന്ന നിയാദി അടക്കമുള്ളവർക്ക് ഭൂമിയിലെ സാഹചര്യങ്ങളുമായി ഇണങ്ങാൻ അര മണിക്കൂറോളം സമയമെടുക്കും. ഒരു മാസത്തോളം നീളുന്ന മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവുക. അൽ നിയാദിക്ക് ഊഷ്മള സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിന്റെ നേതൃത്വത്തിൽ വിപലമായ ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നുണ്ട്.

ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അവിടെനിന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ യു.എ.ഇ സമയം വൈകീട്ട് 3.05നാണ് നിയാദിയും സഹയാത്രികരായ മൂന്ന് ക്രൂ-6 അംഗങ്ങളും ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചത്. ബഹിരാകാശനിലയത്തിൽനിന്ന് ഭൂമിയിലേക്ക് 17 മണിക്കൂർ ദൈർഘ്യം വരും. ശനിയാഴ്ച പുറപ്പെടാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഫ്‌ളോറിഡയിൽ ആഞ്ഞടിച്ച ഡാലിയ ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള കാലാവസ്ഥാ വെല്ലുവിളികളെ തുടർന്ന് സമയം മാറ്റുകയായിരുന്നു.

സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ് (അമേരിക്ക), ആന്ദ്രേ ഫെഡ്‌യാവേവ് (റഷ്യ) എന്നിവരും നിയാദിക്കൊപ്പം തിരിച്ചെത്തി. ബഹിരാകാശത്തേക്ക വീണ്ടുമെത്താനാവുമെന്ന പ്രതീക്ഷ മടക്കയാത്രക്ക് തൊട്ടുമുമ്പ് നിയാദി സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. മാർച്ച് മൂന്നിനാണ് ഈ സംഘം നാസയുടെയും സ്‌പേസ് എക്‌സിന്റെയും ക്രൂ-6 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശനിലയത്തിൽ എത്തിച്ചേർന്നത്. 200ലേറെ ശാസ്ത്രീയ പരീക്ഷണങ്ങൾ അടക്കമുള്ളവ പൂർത്തിയാക്കിയാണ് സഘത്തിന്റെ മടക്കം. ഇവയിൽ 19 പരീക്ഷണങ്ങൾ യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി സ്വയം പൂർത്തിയാക്കി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ നാൾ ചെലവിട്ട ആദ്യ അറബ് വംശജൻ, ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകൾ ഇതിനകം നിയാദി സ്വന്തം പേരിൽ കുറിച്ചു.. ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യയുടേതടക്കം നിരവധി അപൂർവ ചിത്രങ്ങൾ അൽ നിയാദി പങ്കുവെച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News