'ബുള്ളി ബായ്': അറസ്റ്റിലായത് 18കാരി ശ്വേത സിങ്

ബുള്ളി ബായ് വിവാദവുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ് വിദ്യാർഥിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിശാൽ ഝാ എന്ന വിദ്യാർഥിയെ ബെംഗളൂരുവിൽ വച്ചാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2022-01-04 16:18 GMT
Advertising

മുസ്‌ലിം വനിതകളെ 'വിൽപനയ്ക്ക് വച്ച' ബുള്ളി ബായ് ആപ്പിന് പിന്നിൽ പ്രവർത്തിച്ചതിന് അറസ്റ്റിലായത് 18കാരി ശ്വേത സിങ്. കേസിലെ മുഖ്യപ്രതിയാണ് ഇവരെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രുദ്രപൂർ പൊലീസ് സ്റ്റേഷനിൽ ട്രാൻസിറ്റ് റിമാൻഡിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ബുള്ളി ബായ് വിവാദവുമായി ബന്ധപ്പെട്ട് ഒരു എഞ്ചിനീയറിങ് വിദ്യാർഥിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിശാൽ ഝാ എന്ന വിദ്യാർഥിയെ ബെംഗളൂരുവിൽ വച്ചാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

പുതുവർഷത്തിൽ ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്ലിം വനിതകളെ വിൽപനക്ക് വെച്ച സംഭവം വിവാദമായത്. വിഖ്യാത നർത്തകിയും നടിയുമായ ശബാന ആസ്മി, ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവന്ന 'സുള്ളി ഡീൽസ്' എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് 'ബുള്ളി ബായ്'. ഹിന്ദുത്വ വർഗീയവാദികൾ മുസ്ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗംവെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News