പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്; 200 പേര്‍ അറസ്റ്റില്‍

ഷഹീൻബാഗിൽ പൊലീസ്- അർധ സൈനിക വിഭാഗങ്ങൾ റൂട്ട് മാർച്ച്‌ നടത്തി.

Update: 2022-09-27 10:06 GMT
Advertising

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപുലർഫ്രണ്ട് കേന്ദ്രങ്ങളി‍ൽ എൻ.ഐ.എ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളും പൊലീസും നടത്തിയ രണ്ടാം ഘട്ട റെയ്ഡിൽ 200 പേർ അറസ്റ്റിൽ. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയില്‍ എടുത്ത 240 പേരിൽ നിന്നാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

‍ഡൽ​ഹി, അസം, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. 'ഓപറേഷൻ ഒക്ടോപസ്' എന്ന പേരിലുള്ള റെയ്ഡ് ഈ സംസ്ഥാനങ്ങളിൽ തുടരുകയാണ്. ഇതിനിടെ, പുലർച്ചെ ഡല്‍ഹിയില്‍ ആരംഭിച്ച പരിശോധന കഴിഞ്ഞു. റെയ്‌ഡിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇതുവരെ 30 പേരാണ് അറസ്റ്റിലായത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

വ്യാപക പരിശോധനയുടേയും അറസ്റ്റിന്റേയും പശ്ചാത്തലത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജാമിഅ മില്ലിയ സർവകലാശാലയിൽ അടക്കമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികൾ കോളജിൽ കൂട്ടംകൂടി നിൽക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ, ഷഹീൻബാഗിൽ പൊലീസ്- അർധ സൈനിക വിഭാഗങ്ങൾ റൂട്ട് മാർച്ച്‌ നടത്തി. ഡ്രോണ്‍ ഉപയോഗിച്ച് ആകാശദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സേനകളുടെ നേതൃത്വത്തിലാണ് നടപടികൾ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എയുടെയും എ.ടി.എസിന്റെയും നേതൃത്വത്തിൽ വൻ റെയ്ഡ് നടന്നത്. പാർട്ടി ഓഫീസുകൾക്കു പുറമെ നേതാക്കളുടെ വീടുകളിലും പരിശോധയുണ്ടായി.

ദേശീയ- സംസ്ഥാന നേതാക്കളടക്കം 106 പേരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തു. നടപടിയിൽ പ്രതിഷേധിച്ച് പി.എഫ്.ഐ വെള്ളിയാഴ്ച കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നൂറുകണക്കിനു പ്രവർത്തകരെ സംസ്ഥാന പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News