എസ്ഐആറിനെ പേടിച്ച് ബംഗാളിൽ 95 വയസുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ബംഗാളിൽ എസ്ഐആര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പിതാവ് വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് മകൾ പറയുന്നു

Update: 2025-10-31 03:38 GMT
Editor : Jaisy Thomas | By : Web Desk

Representation Image

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ഇല്ലംബസാറിൽ 95 വയസുകാരൻ ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രിയാണ് ക്ഷിതിഷ് മജുംദാർ എന്ന വയോധികൻ ജീവനൊടുക്കിയത്. എസ്ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം) നടപടികളെ ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

ബംഗാളിൽ എസ്ഐആര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പിതാവ് വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് മകൾ പറയുന്നു. "എന്‍റെ അച്ഛൻ വർഷങ്ങളായി വെസ്റ്റ് മിഡ്‌നാപൂരിൽ താമസിക്കുന്നയാളാണ്, കഴിഞ്ഞ രണ്ട് മാസങ്ങളായി അദ്ദേഹം എന്നോടൊപ്പം ബിർഭൂമിലെ ഇല്ലംബസാറിലായിരുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെടുമോ എന്നും അങ്ങനെയായാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു" മകൾ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെയാണ് വൃദ്ധനെ മകളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising

എസ്‌ഐആർ പ്രഖ്യാപിച്ചതിന് ശേഷമുള്ള കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് നടന്ന രണ്ടാമത്തെ മരണമാണിതെന്നാണ് റിപ്പോര്‍ട്ട്. "ബിജെപിയുടെ ഭയം, വിഭജനം, വെറുപ്പ് എന്നിവയുടെ രാഷ്ട്രീയത്തിന്‍റെ ദാരുണമായ അനന്തരഫലങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാളിൽ എസ്‌ഐആർ നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളിൽ - ബിജെപിയുടെ നിർദേശപ്രകാരം ഒരു നടപ്പിലാക്കൽ പൂർത്തീകരിച്ചു. ഒക്ടോബർ 27 ന്, ഖാർദാഹയിലെ പാനിഹാതിയിൽ നിന്നുള്ള 57 കാരനായ പ്രദീപ് കാർ 'എന്‍റെ മരണത്തിന് ഉത്തരവാദി എൻആർസിയാണ്' എന്ന് എഴുതിയ ഒരു കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു. ഒക്ടോബർ 28 ന്, കൂച്ച് ബെഹാറിലെ ദിൻഹട്ടയിൽ നിന്നുള്ള 63 വയസുള്ള ഒരാൾ എസ്‌ഐആർ നടപടികളെ ഭയന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇന്ന്, ബിർഭുമിലെ ഇലംബസാറിൽ മകളോടൊപ്പം താമസിക്കുന്ന പശ്ചിമ മേദിനിപൂരിലെ കോട്‌വാലിയിൽ നിന്നുള്ള 95 വയസുള്ള ഖിതിഷ് മജുംദർ തന്‍റെയും കുടുംബത്തിന്‍റെയും ഭൂമി തട്ടിയെടുക്കപ്പെടുമെന്ന ഭയത്താൽ ജീവിതം അവസാനിപ്പിച്ചു.

ഒഴിവാക്കാവുന്നതും രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ടതുമായ ഈ ദുരന്തങ്ങൾക്ക് ആരാണ് ഉത്തരം നൽകുക? ആഭ്യന്തരമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഈ ഭയം പടർന്നുപിടിച്ച ബിജെപിയും സഖ്യകക്ഷികളും, തങ്ങളുടെ നിയന്ത്രണത്തിൽ, ഈ മണ്ണിന് ജീവൻ നൽകിയ, താൻ ഈ മണ്ണിൽ പെട്ടവനാണെന്ന് തെളിയിക്കാൻ മരിക്കാൻ നിർബന്ധിതനായ ഒരു 95 വയസുകാരന് ഇത് തുറന്നു പറയാൻ ധൈര്യമുണ്ടോ? രാജ്യത്തിന്‍റെ മനസ്സാക്ഷിയിൽ ഏൽപ്പിച്ച ആഴമേറിയ മുറിവ് എന്തായിരിക്കും?

ഇത് വെറും ദുരന്തമല്ല - ഇത് മനുഷ്യത്വത്തെ തന്നെ വഞ്ചിക്കുന്നതാണ്. തലമുറകളായി ബംഗാളിലെ ജനങ്ങൾ അന്തസ്സോടെയാണ് ജീവിച്ചിരുന്നത്. ഇന്ന് അവർ ഇപ്പോഴും അവരുടെ ജന്മനാട്ടിൽ പെട്ടവരാണോ എന്ന് ചോദിക്കാൻ നിർബന്ധിതരാകുന്നു. ഈ ക്രൂരത മനസ്സാക്ഷിക്ക് നിരക്കാത്തതാണ്, അത് അനുവദിക്കരുത്. ഓരോ പൗരനോടും ഞാൻ അഭ്യർത്ഥിക്കുന്നു: പ്രകോപിതരാകരുത്, വിശ്വാസം നഷ്ടപ്പെടുത്തരുത്, ഒരു തീവ്രമായ നടപടിയും സ്വീകരിക്കരുത്. ഞങ്ങളുടെ മാ-മതി-മനുഷ് സർക്കാർ നിങ്ങളോടൊപ്പം നിൽക്കുന്നു. ബംഗാളിൽ മുൻവാതിലിലൂടെയോ പിൻവാതിലിലൂടെയോ എൻആർസി നടപ്പിലാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരു നിയമാനുസൃത പൗരനെയും പുറത്തുള്ളയാൾ എന്ന് മുദ്രകുത്താൻ ഞങ്ങൾ അനുവദിക്കില്ല. നമ്മുടെ രാജ്യത്തിന്‍റെ സാമൂഹിക ഘടനയെ തകർക്കാനുള്ള ബിജെപിയുടെയും അവരുടെ സഖ്യകക്ഷികളുടെയും ദുഷ്ട അജണ്ടയെ പരാജയപ്പെടുത്തുന്നതിനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഞങ്ങളുടെ അവസാന തുള്ളി രക്തം വരെ ഞങ്ങൾ പോരാടും" മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു.

കൊൽക്കത്തയ്ക്കടുത്തുള്ള പാനിഹതിയിൽ പ്രദീപ് കർ എന്നയാളും ജീവനൊടുക്കിയിരുന്നു. മറ്റൊരാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.  ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 'പ്രദീപ് കാറിന് നീതി' ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാനിഹതിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എസ്‌ഐആറിന്‍റെ പേരിൽ ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നുവെന്ന് ടിഎംസി നേതാവ് കുനാൽ ഘോഷ് ആരോപിച്ചു.എന്നാൽ സാധാരണക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതിന് ടിഎംസിയെ ബിജെപി എംപിയും സഹമന്ത്രിയുമായ സുകാന്ത മജുംദാർ കുറ്റപ്പെടുത്തി.

അതേസമയം, വടക്കൻ ബംഗാളിലെ കൂച്ച് ബെഹാറിൽ നിന്നുള്ള നിരവധി പേർ 2002 ൽ വോട്ട് രേഖപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) പ്രസിദ്ധീകരിച്ച 2002 ലെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടതായി ചൂണ്ടിക്കാട്ടി. 2002ലെ വോട്ടർ പട്ടികയിൽ പ്രസിദ്ധീകരിച്ച പേരുകൾ പരിശോധിക്കാൻ ടിഎംസി നേതാവ് കുനാൽ ഘോഷ് ജനങ്ങളെ ഉപദേശിച്ചു. ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ എസ്ഐആര്‍ നടപ്പിലാക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News