ക്ലാസ്മുറിയിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അടിപ്പിച്ച് അധ്യാപിക; യു.പിയിൽ വിവാദം

അധ്യാപിക പൊലീസിന് മുമ്പിൽ വെച്ച് മാപ്പുപറഞ്ഞതായും അവർക്കെതിരെ പരാതിയില്ലെന്ന് താൻ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് പറഞ്ഞതായി റിപ്പോർട്ട്

Update: 2023-08-29 00:56 GMT
Advertising

മുസഫർനഗർ: ക്ലാസ്മുറിയിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അടിപ്പിച്ച് അധ്യാപിക. ഉത്തർപ്രദേശിലെ മുസാഫർനഗർ ഖുബ്ബാപൂർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയിൽ വെച്ച് മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മർദിപ്പിച്ചത്. ട്വിറ്ററടക്കം (എക്‌സ്) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌കൂളിലെ ക്ലാസ്മുറിയിൽ മുമ്പിലായി നിർത്തിയ വിദ്യാർഥിയുടെ മുഖത്ത് നിലത്തിരിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. 'ഞാൻ എല്ലാ മുഹമ്മദൻസ് (മുസ്‌ലിം) കുട്ടികളെയും അടിക്കുന്നു'വെന്ന് അധ്യാപിക പറയുന്നതും മറ്റൊരാൾ പകർത്തിയ വീഡിയോയിൽ കേൾക്കാം. വീഡിയോ പകർത്തിയയാൾ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കേൾക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാർഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.

സംഭവത്തെ കുറിച്ച്‌ ഫാക്ട് ചെക്കറും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. അധ്യാപിക പൊലീസിന് മുമ്പിൽ വെച്ച് മാപ്പുപറഞ്ഞതായും അവർക്കെതിരെ പരാതിയില്ലെന്ന് താൻ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് പറഞ്ഞതായി സുബൈർ ട്വിറ്ററിൽ വ്യക്തമാക്കി. മകനെ സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്ന് തീരുമാനിച്ചതായി പിതാവ് വ്യക്തമാക്കിയെന്നും പറഞ്ഞു. വിവാദ സംഭവത്തിന്റെ വീഡിയോയെടുത്തയാളോട് താൻ സംസാരിച്ച കാര്യവും സുബൈർ അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന വീഡിയോയിലെ കുട്ടിക്ക് മുമ്പ് മറ്റൊരു കുട്ടിയും മർദിക്കപ്പെട്ടിരുന്നുവെന്നും അതോടെ അധ്യാപിക അറിയാതെ താൻ വീഡിയോയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധ്യാപിക ഭിന്നശേഷിക്കാരിയാണെന്നും അറിയിച്ചു.

ഇസ്‌ലാമോഫോബിയയും ആൾക്കൂട്ട മർദനങ്ങളും നിരീക്ഷിക്കുന്ന മുഹമ്മദ് ആസിഫ് ഖാനും മൾട്ടിമീഡിയ ജേണലിസ്റ്റ് മീർ ഫൈസലുമടക്കമുള്ളവരുടെ അക്കൗണ്ടുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയതിട്ടുണ്ട്. സംഭവം ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഖുബ്ബാപൂർ ഗ്രാമത്തിലാണ് നടന്നതെന്ന് ആസിഫ് ഖാൻ ട്വീറ്റ് ചെയ്തു. പ്രദേശത്തെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയിൽ വെച്ച് മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മർദിപ്പിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തിൽ അധ്യാപികക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് യു.പി പൊലീസിനെയും മുസഫർനഗർ പൊലീസിനെയും ടാഗ് ചെയ്ത് ട്വീറ്റിൽ ആവശ്യപ്പെട്ടു.

മുസഫർനഗറിൽ മൻസൂർപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്ന നേഹ പബ്ലിക് സ്‌കൂളെന്ന് സബ ഖാൻ ട്വീറ്റ് ചെയ്തു. ഗുഡ്ഡു ത്യാഗിയുടെ ഭാര്യയായ ത്രപ്ത ത്യാഗിയാണ് അടിക്കാൻ നിർദേശം നൽകിയ അധ്യാപികയെന്നും പറഞ്ഞു. വീഡിയോക്ക് താഴെ നിരവധി പേർ വിമർശനക്കുറിപ്പുകളെഴുതി. എന്തുതരം വിഷമാണ് ഇവർ കുഞ്ഞു മനസ്സിൽ കുത്തിവെക്കുന്നതെന്ന് ചിലർ ചോദിച്ചു.

A Muslim student was beaten up by Hindu students in a classroom in UP on the teacher's instructions

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News