ആറ് അപകടങ്ങളിലായി അഞ്ച് പൈലറ്റുമാർ മരിച്ചു; മിഗ് 21 യുദ്ധവിമാനങ്ങൾ ഒഴിവാക്കാനൊരുങ്ങി വ്യോമസേന

മിഗ് 21ന് പകരം സുഖോയ് 30, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്

Update: 2022-07-31 01:23 GMT
Advertising

ന്യൂഡൽഹി: മിഗ് 21 യുദ്ധവിമാനങ്ങൾ ഒഴിവാക്കാനൊരുങ്ങി വ്യോമസേന. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 20 മാസത്തിനിടെ ആറ് അപകടങ്ങളിലായി മിഗ് 21 പറത്തിയ അഞ്ച് പൈലറ്റുമാരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടമായിരുന്നു. സാങ്കേതിക തകരാറാണ് അപകട കാരണമായി പറയുന്നത്. മിഗ് 21ന് പകരം സുഖോയ് 30, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

കാലപ്പഴക്കവും സാങ്കേതികമായി പിന്നാക്കം നിൽക്കുന്നതുമാണ് മിഗ് 21 ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ള കാരണം. നിലവിൽ ഇന്ത്യൻ വ്യോമസേനയിൽ 70 മിഗ് 21 വിമാനങ്ങളുണ്ട്. 50 മിഗ് 29 വിമാനവും സേനയുടെ ഭാഗമാണ്. ശ്രീനഗർ വിമാനത്താവളത്തിലെ 51ാം സ്‌ക്വാഡ്രൺ സെപ്റ്റംബർ അവസാനത്തോടെ ഒഴിവാക്കും. ഇതിന് ശേഷം മൂന്ന് സ്‌ക്വാഡ്രൺ അവശേഷിക്കും. വരുന്ന ഓരോ വർഷവും ഓരോ സ്‌ക്വാഡ്രൺ വീതം ഒഴിവാക്കി 2025ൽ മിഗ് 21 പൂർണമായും ഒഴിവാക്കാനാണ് ശ്രമം. 1963ലാണ് സോവിയേറ്റ് നിർമിതമായ മിഗ് -21 യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ വ്യോമസേനയുടെ ഭാഗമായത്. പിന്നീട് പലപ്പോഴായി 700 ഓളം മിഗ് വകഭേദങ്ങൾ ഇന്ത്യ വാങ്ങി. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ മിഗ് 21 വിമാനങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടായിരുന്നു.


Full View

Air Force to phase out MiG-21 fighter jets

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News