ആറ് കൊല്ലം കൊണ്ട് അധികാരത്തിൽ; മിസോറാമിലെ സൊറം പീപ്പിൾസ് മൂവ്‌മെൻറിനെ കുറിച്ച് അറിയേണ്ടതെല്ലാം...

2018ലാണ്‌ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആദ്യമായി മത്സരിച്ചത്

Update: 2023-12-04 16:17 GMT
Advertising

2018ൽ പ്രവർത്തനം തുടങ്ങിയ സൊറം പീപ്പിൾസ് മൂവ്‌മെന്റ് മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയിരിക്കുകയാണ്. 40 അംഗ നിയമസഭയിൽ 27 സീറ്റുകൾ നേടിയാണ് ആറ് പ്രാദേശിക പാർട്ടികൾ ചേർന്ന് രൂപീകരിച്ച സൊറം പീപ്പിൾസ് മൂവ്‌മെൻറ് ഭരണം നേടിയത്. ഇഞ്ചോടിഞ്ച് മത്സരം പ്രതീക്ഷിച്ചെങ്കിലും നിലവിൽ അധികാരത്തിലുള്ള മിസോ നാഷണൽ ഫ്രണ്ടിന് പത്ത് സീറ്റ് മാത്രമാണ് നേടാനായത്.

മുൻ ഐപിഎസുകാരനായ ലാൽദുഹോമയാണ് സെഡ് പി എം രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ചത്. എംഎൽഎയും മുൻ പാർലമെൻറ് അംഗവുമാണ് ലാൽദുഹോമ. മിസോറാം പീപ്പിൾസ് കോൺഫറൻസ്, സൊറം നാഷണൽ പാർട്ടി, സൊറം എക്‌സോഡസ് മൂവ്‌മെൻറ്, സൊറം ഡീസെൻട്രലൈസേഷൻ ഫ്രണ്ട്, സൊറം റിഫോർമേഷൻ ഫ്രണ്ട്, മിസോറാം പീപ്പിൾസ് പാർട്ടി എന്നീ ആറു പ്രാദേശിക പാർട്ടികൾ ചേർന്നാണ് സൊറം പീപ്പിൾസ് മൂവ്‌മെൻറ് രൂപീകരിച്ചത്. 2018 ഒറ്റ പാർട്ടിയായി മാറിയെങ്കിലും 2019 ജൂലൈയിലാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

2018ലാണ്‌ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആദ്യമായി മത്സരിച്ചത്. മിസോ നാഷണൽ ഫ്രണ്ടിനും കോൺഗ്രസിനും ബദലായി അവതരിപ്പിച്ച പാർട്ടി 36 സീറ്റുകളിലാണ് മത്സരിച്ചത്. എന്നാൽ എട്ട് സീറ്റുകളിലാണ് വിജയിക്കാനായത്. സ്വതന്ത്ര സ്ഥാനാർത്ഥികളുടെയടക്കം പിന്തുണയോടെയായിരുന്നു മുന്നേറ്റം.

നവംബർ ഏഴിന് നടന്ന 2023 തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഞ്ച് സീറ്റുകളാണ് നേടാനായത്. മണിപ്പൂർ കലാപം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് നിരീക്ഷിക്കപ്പെടുന്നത്. നിലവിലെ മുഖ്യമന്ത്രി സൊറംതാങ്ക(ഐസ്‌വാൾ ഈസ്റ്റ്)യും ഉപമുഖ്യമന്ത്രി പൂ ലാവൻലിയയും തോറ്റിരിക്കുകയാണ്. തോറ്റ പ്രമുഖരിൽ കോൺഗ്രസ് അധ്യക്ഷൻ ലാൽസവ്തയുമുണ്ട്. ഇതോടെ മൂന്നരപതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ്-എംഎൻഎഫ് ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്.

All you need to know about Soram People's Movement in Mizoram

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News