Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അലഹബാദ്: 2007ലെ രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണത്തിൽ പാക് പൗരന്മാർ ഉൾപ്പെടെ നാല് പേരുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി റദ്ദാക്കി. 2007 ഡിസംബർ 31ന് രാത്രി റാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ മുഹമ്മദ് ഷെരീഫ്, സബാബുദ്ദീൻ, ഇമ്രാൻ ഷഹ്‌സാദ്, മുഹമ്മദ് ഫാറൂഖ് എന്നീ നാല് പേർക്ക് വധശിക്ഷയും ജങ് ബഹാദൂറിന് ജീവപര്യന്തം തടവും വിധിച്ച വിചാരണ കോടതി ഉത്തരവാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്.
ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ, റാം മനോഹർ നരേൻ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മുഹമ്മദ് ഷെരീഫ്, സബാവുദ്ദീൻ, ഇമ്രാൻ ഷഹജാദ്, മുഹമ്മദ് ഫാറൂഖ്, ജങ് ബഹാദൂർ ഖാൻ എന്നിവരെ കൊലപാതക കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരായ കുറ്റം സംശയത്തിനപ്പുറം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതിനാലാണ് വിധിയെന്ന് കോടതി പറഞ്ഞു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജങ് ബഹാദൂർ ഖാൻ ഉൾപ്പെടെയുള്ള അഞ്ച് പേരെ ആയുധ നിയമത്തിലെ സെക്ഷൻ 25 (1-എ) പ്രകാരം കുറ്റക്കാരാണെന്ന് ബെഞ്ച് കണ്ടെത്തി പത്ത് വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കൂടാതെ, ഹരജിക്കാർക്ക് ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.