ദേശീയ തലത്തിൽ ഇൻഡ്യാ സഖ്യത്തിനൊപ്പം തന്നെ; മമത ബാനർജി

ബിജെപി കള്ളൻമാരുടെ പാർട്ടിയാണെന്നും മമത

Update: 2024-05-16 12:56 GMT

മമത ബാനര്‍ജി

കൊല്‍ക്കത്ത: ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യമായ ഇൻഡ്യാ മുന്നണിയുടെ ഭാഗമാണെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അധികാരത്തിലെത്തിയാൽ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് മമത വിഷയത്തിൽ വ്യക്തത വരുത്തിയത്.

അതേസമയം പശ്ചിമ ബംഗാളിൽ സിപിഐഎമ്മുമായും കോൺഗ്രസുമായും തൃണമൂൽ സഖ്യത്തിനില്ലെന്നും ബാനർജി പറഞ്ഞു. ബംഗാളിലെ തംലുക്കിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ.

' കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ പ്രസ്താവനയെ ചിലർ തെറ്റിദ്ധരിച്ചു. ഞാൻ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമാണ്. ഇൻഡ്യാ സഖ്യം എന്റെ ചിന്താഗതിയായിരുന്നു. ദേശീയ തലത്തിൽ ഞങ്ങൾ ഒരുമിച്ചാണ്, ഒരുമിച്ച് തുടരും,' അവർ പറഞ്ഞു.

Advertising
Advertising

എന്നാൽ സിപിഐഎമ്മും കോൺഗ്രസും ബംഗാളിൽ കൈകോർക്കുകയും ബിജെപിയെ സഹായിക്കുകയും ചെയ്തുവെന്ന് മമത ആരോപിച്ചു. ബംഗാളിൽ സിപിഐഎമ്മിനെയും കോൺഗ്രസിനെയും ആശ്രയിക്കരുത്. അവർ ബിജെപിക്കൊപ്പമാണ്. അവർ പറഞ്ഞു.

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിന് ഇൻഡ്യാ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണ നൽകുമെന്ന് മമത ബുധനാഴ്ച പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന ബി.ജെ.പിയുടെ അതിമോഹമായ ലക്ഷ്യത്തെ മമത പരിഹസിച്ചു. ബിജെപി കള്ളൻമാരുടെ പാർട്ടിയാണെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കിയിട്ടുണ്ടെന്നു മമത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജനുവരി മുതൽ പശ്ചിമ ബംഗാളിലെ ഇൻഡ്യാ ബ്ലോക്കിൽ നിന്ന് ടിഎംസി വിട്ടു നിന്നിരുന്നു.

2021 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയോട് തോറ്റ നാന്ദിഗ്രാം മണ്ഡലത്തിലെ താംലൂക്കിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 2021 മെയ് രണ്ടിന്് വോട്ടെണ്ണൽ കേന്ദ്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ബിജെപി വിജയിച്ചതെന്ന് മമത ആരോപിച്ചു.

'ജനാധിപത്യം ബിജെപി അശാസ്ത്രീയമായ മാർഗങ്ങളിലൂടെ അപഹരിച്ചു. അവർ വോട്ടെണ്ണൽ കേന്ദ്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു. അതിനെതിരെ ഞാൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇന്നല്ലെങ്കിൽ നാളെ ഞാൻ എന്റെ തോൽവിക്ക് പ്രതികാരം ചെയ്യും,' അവർ പറഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ 1,956 വോട്ടുകൾക്കാണ് ബിജെപിയുടെ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News