'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' പരാമർശം; ആർ.എസ്.എസ് മാസിക 'പാഞ്ചജന്യ'യ്ക്കു മറുപടിയുമായി ആമസോൺ

ആദ്യം ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കുകയും പിന്നീട് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രീതി തന്നെയാണ് ആമസോണും പിന്തുടരുന്നതെന്നും ലേഖനത്തിൽ ആരോപിക്കുന്നു

Update: 2021-09-27 18:41 GMT
Editor : Midhun P | By : Web Desk
Advertising

ആർ.എസ്.എസ് മാസിക 'പാഞ്ചജന്യ'യ്ക്കു മറുപടിയുമായി ആമസോൺ. രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിനെ 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്നു വിമർശിച്ചതിനു മറുപടിയുമായാണ് ആമസോൺ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തെ ചെറുകിട വ്യാപാരത്തിൽ നല്ല രീതിയിൽ കമ്പനിക്ക് സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ആമസോൺ പറയുന്നു.

''കോവിഡ് കാലത്തു പുതിയ മൂന്നു ലക്ഷം വിൽപ്പനക്കാർ ഞങ്ങളോടൊപ്പം ചേർന്നു. അതിൽ പ്രധാനമായും ഫർണിച്ചർ, സ്റ്റേഷനറി, ഇലക്ട്രോണിക്‌സ്‌, മൊബൈൽ ഫോണുകൾ, മെഡിക്കൽ ഉത്പനങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നി സാധനങ്ങൽ വിൽക്കുന്നവരാണ് കൂടുതലും. കൂടാതെ മൂന്നു ലക്ഷത്തിൽ 7,5000 പേർ 450ലധികം നഗരങ്ങളിൽ നിന്നുള്ള തദ്ദേശിയ കച്ചവടക്കാരാണ്. രാജ്യത്തെ 70,000 ത്തിലധികം ഇന്ത്യൻ വ്യാപാരികൾക്കു അവരുടെ ഉത്പനങ്ങൾ ലോകമെമ്പാടും കയ്യറ്റുമതി ചെയ്യാൻ ഞങ്ങൾ സഹായിച്ചു'' ആമസോൺ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ മുഖ ചിത്രത്തോടെയാണ് ആർ.എസ്.എസ് മാസികയായ 'പാഞ്ചജന്യ'യുടെ പുതിയ ലക്കം പുറത്തിറക്കിയിരിക്കുന്നത്. ആമസോൺ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് എഴുതിയ തലക്കെട്ടാണ് കവർ ചിത്രത്തിനു നൽകിയിരിക്കുന്നത്. അടുത്തിടെ ആമസോൺ അഭിഭാഷകർ രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയെന്ന ആരോപണത്തെ ഓർമിപ്പിച്ചാണ് കവർ ചിത്രത്തിലെ തലക്കെട്ട് തയ്യാറാക്കിയിരിക്കുന്നത്. '' കൈക്കൂലി നൽകുന്നതിനു കമ്പനി എന്തു തെറ്റ് ചെയ്തു? ആളുകൾ ഈ കമ്പനിയെ തദ്ദേശീയ സംരംഭകത്വത്തിനും സാമ്പത്തിക സ്വാന്ത്രത്തിനും സംസ്‌കാരത്തിനും ഒരു ഭീഷണിയായി കണക്കാക്കുന്നത് എന്തുകൊണ്ട്?' കവർ പേജിലെ വാക്കുകൾ ഇങ്ങനെയായിരുന്നു.

"യഥാർത്ഥത്തിൽ ആമസോണിനു വേണ്ടത് ഇന്ത്യൻ വിപണിയുടെ കുത്തകാവകാശമാണ്. അതിനായി അവർ ഈ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യക്തി സ്വാതന്ത്രങ്ങളെ കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. ഓൺലൈൻ വ്യാപാര മേഖല കീഴടക്കാനായി കടലാസ് കമ്പനികളെ രംഗത്തിറക്കുന്നതായും നയങ്ങൾ തങ്ങൾക്കനുകൂലമായി മാറ്റാനായി കൈക്കൂലി നൽകുന്നതായും പ്രൈം വീഡിയോ വഴി ഹിന്ദു മൂല്യങ്ങൾക്കെതിരായ പരിപാടികൾ നൽകുന്നതായും കമ്പനിക്കെതിരെ ആരോപണമുണ്ട്" പാഞ്ചജന്യ ബ്യൂറോയുടെ ബൈ ലൈനിൽ "ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 " എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.

ആദ്യം ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കുകയും പിന്നീട് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രീതി തന്നെയാണ് ആമസോണും പിന്തുടരുന്നതെന്നും ലേഖനത്തിൽ ആരോപിക്കുന്നു. അതേകാര്യം തന്നെയാണ് ഇന്ത്യയിൽ വിദേശ കമ്പനികൾ ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം ലേഖനത്തെ അനുകൂലിച്ച് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്തു വന്നിട്ടുണ്ട്.


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News