ചായ കൊടുത്തില്ല; ശസ്ത്രക്രിയ പാതിയാക്കി ഡോക്ടര്‍ ഇറങ്ങിപ്പോയി
നവംബർ മൂന്നിന് നാഗ്പൂരിലെ മൗദ തഹസിൽ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം
നാഗ്പൂരിലെ മൗദ തഹസിൽ പ്രാദേശിക ആരോഗ്യ കേന്ദ്രം
നാഗ്പൂര്‍: ചായ കൊടുത്തില്ലെന്ന കാരണത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയ പാതിയാക്കി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി. നവംബർ മൂന്നിന് നാഗ്പൂരിലെ മൗദ തഹസിൽ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്. അന്നേ ദിവസം എട്ട് സ്ത്രീകള്‍ക്ക് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. നാല് സ്ത്രീകൾക്ക് ശസ്ത്രക്രിയ നടത്തുകയും മറ്റ് സ്ത്രീകൾക്ക് അനസ്തേഷ്യ നൽകുകയും ചെയ്ത ശേഷം ഡോക്ടർ, ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇതുകേട്ടില്ല. രോഷാകുലനായ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഡോക്ടർ ഭലവി പോയശേഷം ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ടപ്പോൾ അനസ്‌തേഷ്യ നൽകിയ സ്ത്രീകൾക്ക് ശസ്ത്രക്രിയ നടത്താൻ മറ്റൊരു ഡോക്ടറെ അയക്കുകയായിരുന്നു.സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കേസ് അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി നാഗ്പൂർ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശർമ്മ ഒരു ടെലിഫോൺ കോളിലൂടെ അറിയിച്ചു.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും.