ബിർഭും കലാപം; മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ ജോലി

ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ച് സിബിഐ

Update: 2022-04-05 01:52 GMT
Editor : Lissy P | By : Web Desk
Advertising

ബംഗാള്‍: ബിർഭും കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും ബംഗാൾ സർക്കാർജോലി നൽകി. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ബാഗ്ടുയി ഗ്രാമത്തിൽ സിബിഐ തെളിവ് ശേഖരണം തുടരുകയാണ്. കലാപത്തിൽ ബാധിക്കപ്പെട്ട 10 പേർക്കാണ് സർക്കാർ സർവീസിൽ ജോലി നൽകിയത്.

തീവെയ്പ്പിൽ മരിച്ച 9 പേരുടെ ആശ്രിതർക്ക് ജോലി നൽകിയ സർക്കാർ തീരുമാനം മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് പ്രഖ്യാപിച്ചത്. താൻ നൽകിയ വാക്ക് പാലിച്ചെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ബിർഭും കൂട്ടക്കൊലയിൽ തൃണമൂൽ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി ആരോപിക്കുന്നതിനിടെ ആണ് മമതയുടെ നീക്കം. കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. രാംപൂർ ഹട്ട് ജില്ലയിൽ നിന്ന് തുടർച്ചയായി നാടൻ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് പരിശോധന ശക്തമാക്കാനാണ് സിബിഐ നീക്കം.

ബോംബ് ഉൾപ്പടെ മറ്റ് ആയുധങ്ങൾ രാംപൂർ ഹട്ട് ജില്ലയ്ക്ക് അകത്ത് തന്നെ ഉണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. കേസിലെ പ്രതികളെ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. മൊഴികളിൽ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മരിച്ചവരുടെ ഡിഎൻഎ പരിശോധനയ്ക്കും സിബിഐ ശ്രമിക്കുന്നുണ്ട്. രാംപൂർ ഹട്ട് ജില്ലാ ആശുപത്രി അധികൃതരോട് മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ നൽകാൻ അന്വേഷണ സംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരിൽ നിന്നും സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News