രണ്ട് എഫ്.ഐ.ആറുകളും ഒരുമാസവും; 'സുള്ളി ഡീൽ'സില്‍ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്താതെ പോലീസ്

കൊൽക്കത്ത നിവാസിയായ നൂർ മഹ്‌വിഷ് ജൂലൈ 9 ന് ലാൽബസാർ പോലീസ് ആസ്ഥാനത്ത് 'സുള്ളി ഡീൽസ്' ആപ്പ് സംബന്ധിച്ച് പരാതി നൽകി. നാബിയയെപ്പോലെ, ഒരു മാസത്തിനുശേഷവും അവളുടെ കേസിന്റെ പുരോ​ഗതിയെക്കുറിച്ച യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

Update: 2021-08-12 07:02 GMT
Editor : ubaid | By : Web Desk

ഡൽഹി, ഉത്തർപ്രദേശ് പോലീസിന്റെ രണ്ട് എഫ്ഐആറുകളും ഒരു മാസവും കഴിഞ്ഞിട്ടും 'സുള്ളി ഡീൽ' വിവാദവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടില്ല. മുസ്ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്ന് ചിത്രീകരിച്ച 'സുള്ളി ഡീല്‍സ്' എന്ന ആപ്പിനെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

"ആരും കേസ് ഗൗരവമായി എടുക്കുന്നില്ല. മുസ്ലീം സ്ത്രീകളുടെ പ്രശ്നമായതിനാൽ പോലീസുകാർക്കതൊരു വിഷയമല്ല. ഒരു ചെറിയ രീതിയിൽ ഏതെങ്കിലും രാഷ്ട്രീയക്കാരനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചാൽ, അവരെ ഉടൻ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ നടപടിയെടുക്കുകയോ ചെയ്യും. എന്നാൽ സ്ത്രീകളുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ ഓൺലൈനിൽ പോസ്റ്റുചെയ്തിട്ടും നടപടിയൊന്നുമില്ല, കുറ്റക്കാരെ പിടിക്കാനുള്ള സംവിധാനങ്ങളൊന്നും അവർക്കില്ലേ? ഇത് അവിശ്വസനീയമാണ്. പോലീസിന്റെ നടപടി മനഃപൂർവ്വമാണ്, അവരെ അറസ്റ്റ് ചെയ്യാൻ അവർക്ക് ആ​ഗ്രഹമില്ല."

Advertising
Advertising

കേസിൽ പരാതിക്കാരിയായ പൈലറ്റ് ഹന മുഹ്സിൻ ഖാൻ പറഞ്ഞു.

സ്ത്രീയുടെ മാന്യതയെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509 -ാം വകുപ്പും അശ്ലീല വസ്തുക്കൾ കൈമാറിയതിന് ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66, 67 വകുപ്പും ചേർത്ത് - ഖാന്റെ പരാതി പ്രകാരം ഉത്തർപ്രദേശ് പോലീസ് ജൂലൈ 6 ന് എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു.

വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡി.സി.ഡബ്ല്യു) പോലീസിന് കത്തെഴുതിയതിനെത്തുടർന്ന് ജൂലൈ 8 ന് ഐപിസി 354 എ (ലൈംഗിക പീഡനം) പ്രകാരം ഡൽഹിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തു.


കവിയും ആക്ടിവിസ്റ്റ് നാബിയ ഖാൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസിൽ പരാതി നൽകി. ജൂലൈ 12 ന് പരാതി ഫയൽ ചെയ്തു, അതുകഴിഞ്ഞ് ഒരു മാസത്തിനു ശേഷവും കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഒരറിയിപ്പും അവൾക്ക് ലഭിച്ചില്ല.

ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, സ്ത്രീകളുടെ അപരിഷ്കൃത പ്രാതിനിധ്യം (നിരോധനം) നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമുള്ള എഫ്.ഐ.ആർ ഇടണമെന്നാണ് നാബിയ ഖാൻ ആവശ്യപ്പെട്ടത്.

"ഇത് മുസ്‍ലിം സ്ത്രീകളെ ശബ്ദം ഇല്ലാതാക്കാനും ഞങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം തടയാനും ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യമാണ്. ഞങ്ങളുടെ മതവും ലിംഗഭേദവുമാണ് ഇതിനുള്ള പ്രേരണ." നാബിയ ഖാൻ പറഞ്ഞു.


കൊൽക്കത്ത നിവാസിയായ നൂർ മഹ്‌വിഷ് ജൂലൈ 9 ന് ലാൽബസാർ പോലീസ് ആസ്ഥാനത്ത് 'സുള്ളി ഡീൽസ്' ആപ്പ് സംബന്ധിച്ച് പരാതി നൽകി. നാബിയയെപ്പോലെ, ഒരു മാസത്തിനുശേഷവും കേസിന്റെ പുരോ​ഗതിയെക്കുറിച്ച യാതൊരു വിവരവും അവള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

"‍ഡൽഹി പോലീസിനോട് അന്വേഷിച്ചപ്പോൾ ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് ഡാറ്റ പങ്കിടാൻ വിസമ്മതിക്കുകയാണെന്നായിരുന്നു മറുപടി" ഡൽഹി വനിതാ കമ്മീഷൻ ചീഫ് സ്വാതി മാലിവാൾ പ്രതികരിച്ചു.

മുസ്​ലിം സ്ത്രീകൾ പ്രത്യേകിച്ചും മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ തുടങ്ങി സമൂഹത്തിൽ നേരിട്ട് ഇടപെടുന്നവരെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നുള്ള അവരുടെ ചിത്രങ്ങൾ സഹിതം ' ഡീൽ ഓഫ് ദി ഡേ' എന്ന പേരിൽ 'സുള്ളി ഡീല്‍സില്‍' പ്രദർശിപ്പിച്ചത്. ഉത്തരേന്ത്യയില്‍ മുസ്‍ലിം സ്ത്രീകളെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News