ബാലവധു, ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവള്‍; പ്രചോദനമാണ് ദ്രൗപതി മുര്‍മുവെന്ന് ബി.ജെ.പി എം.പി

വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ മുർമു ഗാർഹിക പീഡനത്തിന്‍റെ ഇരയാണെന്നും എതിർപ്പുകൾക്കെതിരെ പോരാടിയ അവരുടെ കഥ മറ്റുള്ളവർക്ക് മാതൃകയാണെന്നും മോഹന്‍ പറഞ്ഞു

Update: 2022-06-25 02:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന്‍റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ബി.ജെ.പി എം.പി പി.സി മോഹന്‍. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ മുർമു ഗാർഹിക പീഡനത്തിന്‍റെ ഇരയാണെന്നും എതിർപ്പുകൾക്കെതിരെ പോരാടിയ അവരുടെ കഥ മറ്റുള്ളവർക്ക് മാതൃകയാണെന്നും മോഹന്‍ പറഞ്ഞു.

''ബാലവധു, പതിനഞ്ചാം വയസില്‍ അമ്മ, ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവള്‍...പ്രതികൂല സാഹചര്യങ്ങളിലും ദ്രൗപതി മുർമു ജിയുടെ മനക്കരുത്ത് എല്ലാവർക്കും പ്രചോദനമാണ്.അവൾ പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അവളുടെ രാഷ്ട്രപതി നാമനിർദേശത്തിൽ സന്തോഷിക്കുന്നു'' മോഹന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെയും മറ്റു ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തില്‍ മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്‍റെ ജനനം. സന്താൾ വശജയാണ് ദ്രൗപദി. തെരഞ്ഞെടുക്കപ്പെട്ടാൽ ഒഡിഷയിൽ നിന്നുള്ള ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകും 64 കാരിയായ മുർമു. 2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ആഗസ്ത് 6 വരെ ഒഡീഷയിലെ ബിജു ജനതാദൾ, ബി.ജെ.പി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ആഗസ്ത് 6 മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്‍റ് മന്ത്രിയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News