'സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണം, ഉപാധികളിൽ ഹൈക്കമാന്റ് ഉറപ്പ് വേണം'; നിലപാട് കടുപ്പിച്ച് ഡി.കെ ശിവകുമാർ

പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ച് ഇന്ന് തന്നെ മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപനം നടത്താൻ ദേശീയ നേതൃത്വം

Update: 2023-05-16 04:45 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദത്തിൽ നിലപാട് കടുപ്പിച്ച് ഡി കെ ശിവകുമാർ. സോണിയ ഗാന്ധിയെ നേരിൽ കണ്ട് സംസാരിക്കണം. ഉപാധികളിൽ ഹൈക്കമാന്റ് ഉറപ്പ് നൽകണമെന്നും ഡി.കെ ആവശ്യപ്പെട്ടു. എം.എൽ.എ മാരുടെ യോഗത്തിന്റെ രഹസ്യ സ്വഭാവം സിദ്ധരാമയ്യ ഇല്ലതാക്കിയെന്നും പരാതി. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ച് ഇന്നുതന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും.

ഇന്നലെ മുതൽ സിദ്ധരാമയ്യ ഡൽഹിയിൽ തങ്ങുന്നുണ്ട്. പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ഇന്ന് ഡൽഹിയിൽ എത്തും. വയറു വേദനയുടെ പേര് പറഞ്ഞ് ഡികെ ശിവകുമാർ ഡൽഹി യാത്ര മാറ്റി വെച്ചത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി. 135 എംഎൽ എ മാരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കണെന്നാണ് റിപ്പോർട്ട്. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൻദീപ് സുർജെവാലയും കേന്ദ്രനിരീക്ഷകരും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.

എം.എൽ.എമാരുടെ പിന്തുണയും അവസാന മത്സരം എന്ന പ്രഖ്യാപനവും സിദ്ധരാമയ്യയ്ക്ക് ഗുണമാകും. ആദ്യ ടേമിൽ ലഭിക്കുമെങ്കിൽ മുഖ്യമന്ത്രി പദവി ശിവകുമാറുമായി പങ്ക് വയ്ക്കാനും സിദ്ധരാമയ്യ തയാറാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി പദവി പങ്ക് വയ്ക്കുമെന്ന ധാരണ ഉണ്ടായെങ്കിലും ഫലവത്തായില്ല എന്നത് ഡി കെ ശിവകുമാർ ഓർമിപ്പിക്കുന്നു. ഇന്നലെയായിരുന്നു ശിവകുമാറിന്റെ ജന്മദിനം. പാർട്ടി ജന്മദിനസമ്മാനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന വാക്കുകളിലൂടെ മുഖ്യമന്ത്രി പദവി ലഭിക്കാത്തത്തിലെ അസ്വസ്ഥതയും വ്യക്തമാക്കി. വലിയ വിജയം തന്റെ കഷ്ടപ്പാടിന്റെ ഫലമെന്നാണ് പല തവണ ശിവകുമാർ അവകാശവാദം ഉയർത്തിയത്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം വിജയത്തിന്റെ ശോഭ കെടുത്തുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News