'ഭാര്യയുമായി അവിഹിതമെന്നത് അവന്റെ ഭാവന,18 വർഷമായി മയക്കുമരുന്നിന് അടിമ '; മകന്റ മരണത്തിൽ പങ്കില്ലെന്ന് പഞ്ചാബ് മുൻ ഡിജിപി
അച്ഛനും തന്റെ ഭാര്യയും തമ്മിൽ അവിഹിതമുണ്ടെന്നടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന അഖിലിന്റെ വിഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു
Photo|HT
ചണ്ഡീഗഡ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കൊരു ബന്ധമുമില്ലെന്ന് പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫ. മകൻ അഖിൽ അക്തറിന്റെ സംശയാസ്പദമായ മരണത്തെത്തുടർന്നാണ് കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പഞ്ചാബ് മുൻ ഡിജിപിക്കും ഭാര്യയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിൽ അഖിലിൻറെ ഭാര്യയെയും സഹോദരിയെയും പ്രതിചേർത്തിട്ടുണ്ട്. ഈ സംഭവത്തിലാണ് വിശദീകരണവുമായി മുന്‍ ഡിജിപി രംഗത്തെത്തിയത്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന് കരുതി ഒരാൾ കുറ്റക്കാരനാണെന്ന് തെളിയുന്നില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷമായിരിക്കും യഥാർഥ അന്വേഷണം ആരംഭിക്കുകയെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്‌ഐആറിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മുസ്തഫ പറഞ്ഞു.
'മകൻ 18 വർഷത്തോളമായി മയക്കുമരുന്ന് അടിമയാണ്.2007 മുതൽ മകനെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വീണ്ടും മയക്കുമരുന്നിന് അടിമയായി.ഒരിക്കൽ വീടിന് വരെ തീകൊളുത്തിയിരുന്നു'.മുൻ ഡിജിപിയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
'ഡെറാഡൂണിലെ വെൽഹാം ബോയ്‌സ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ മയക്കു മരുന്നിന് അടിമയായിരുന്നു.ഇക്കാരണത്താൽ പല സ്‌കൂളുകളിൽ നിന്നും പുറത്താക്കപ്പെട്ടു. മാനസിക വിഭ്രാന്തിയിൽ പലതും ചിന്തിച്ച് കൂട്ടാൻ തുടങ്ങി. മയക്ക് മരുന്ന് വാങ്ങാനുള്ള പണത്തിനായി അഖിൽ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു.അവന്‍റെ ഭാര്യയുമായി ബന്ധമെന്നതും ഭാവനയാണ്. അയാൾക്കെതിരെ നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ സ്വന്തം രക്തമായതുകൊണ്ട് പരാതികൾ പിന്നീട് പിൻവലിച്ചു.മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ട്'.ഏത് അന്വേഷണത്തിനും ഞങ്ങൾ റെഡിയാണെന്നും 2021ൽ വിരമിച്ച മുസ്തഫ പറഞ്ഞു.
അതേസമയം, അച്ഛനും തന്റെ ഭാര്യയും തമ്മിൽ അവിഹിതമുണ്ടെന്നടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന അഖിലിന്റെ വിഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മരണത്തിന് ആഴ്ചകൾക്ക് മുമ്പ് റെക്കോർഡ് ചെയ്ത വിഡിയോകളിൽ പറയുന്നു.
അമ്മ റസിയ സുൽത്താനയും സഹോദരിയും തനിക്കെതിരായ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അഖിൽ ആരോപിച്ചിരുന്നു. അഖിലിന്റെ പരാതിയുടെയും സോഷ്യൽമീഡിയ പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്.