ഡൽഹി: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് തെൽ അവീവിലുള്ള ഇന്ത്യൻ എംബസി. മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നുണ്ട് .
ഇസ്രായേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഹോം ഫ്രണ്ട് കമാൻഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്ത നിർദേശങ്ങൾ പതിവായി പരിശോധിക്കാനും നിയുക്ത ഷെൽട്ടറുകൾക്ക് സമീപം തുടരാനും, അവരുടെ വസതിയിലോ ജോലിസ്ഥലത്തോ ഏറ്റവും അടുത്തുള്ള സംരക്ഷിത സ്ഥലങ്ങൾ തേടാനും പൗരന്മാരോട് നിർദേശിച്ചു. പ്രാദേശിക വാർത്തകൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ, അടിയന്തര മുന്നറിയിപ്പുകൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
സംഘര്‍ഷം രൂക്ഷമാവുകയും കൂടുതൽ സംഘര്‍ഷം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇന്ത്യൻ പൗരൻമാര്‍ക്ക് അപ്ഡേറ്റുകൾ നൽകുന്നത് തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ 24x7 ഹെൽപ്പ്‌ലൈനിൽ +972-54-7520711 എന്ന നമ്പറിലോ [cons1.telaviv@mea.gov.in] (mailto:cons1.telaviv@mea.gov.in) എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.
വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സാഹചര്യ അവബോധം നിലനിർത്താനും എംബസി പുറപ്പെടുവിക്കുന്ന കൂടുതൽ മാർഗനിർദേശങ്ങൾ പാലിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യക്കാർക്ക് ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.
ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ സ്ഫോടനങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇസ്രായേൽ മിഡിൽ ഈസ്റ്റിൽ സൈനിക ആക്രമണം ശക്തമാക്കുന്നതിന്‍റെ സൂചനയാണിത്. തെഹ്റാൻ അടക്കം വിവിധ നഗരങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാൻ പ്രത്യാക്രമണം തുടങ്ങിയിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ , ഇറാൻ പ്രസിഡന്‍റ് അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. ഇരുവരും സുരക്ഷിതരെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ സൈനിക നടപടിയെന്നും ഭരണമാറ്റം അനിവാര്യമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതിനിടെ ഇറാനിൽ മാധ്യമങ്ങളെ ലക്ഷ്യമിട്ട് സൈബർ ആക്രമണവുമുണ്ടായി.