ജയിലിനുള്ളിലെ മദ്യപാനത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പണി തെറിച്ചു; ഒരാൾക്ക് സ്ഥലം മാറ്റം
'സംഭവത്തിൽ കർശനനടപടി സ്വീകരിക്കും ഇത്തരം വീഴ്ചകൾ വെച്ചു പൊറുപ്പിക്കില്ല'
ബംഗളുരു: പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ തടവു പുള്ളികള്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ജയില്‍ സൂപ്രണ്ട് മാഗേരി, ജയില്‍ എഎസ്പി അശോക് ഭജന്‍ത്രി എന്നിവരെ പുറത്താക്കി. ചീഫ് ജയില്‍ സൂപ്രണ്ടായ സുരേഷിനെ സ്ഥലം മാറ്റിയിട്ടുമുണ്ട്.
കഴിഞ്ഞയാഴ്ചയാണ് പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആദ്യം പുറത്തുവന്നത്. ജയില്‍പ്പുള്ളികള്‍ മദ്യപിച്ച് പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മദ്യം നിറച്ചുവെച്ച് ഗ്ലാസുകളും ദൃശ്യങ്ങളിലുണ്ടായിരുന്നു. അതിന് പിന്നാലെ അതീവ സുരക്ഷയില്‍ തടവില്‍ കഴിയുന്ന ചിലരുടെ ഫോണ്‍വിളികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. ജയില്‍പ്പുള്ളികളില്‍ പലരും ടിവി കാണുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജയിലില്‍ തടവുപുള്ളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ഇത്തരം വീഴ്ചകള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞിരുന്നു. സുരക്ഷ വീഴ്ചയെ കുറിച്ച് പഠിച്ച് കൂടുതല്‍ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസിനും എതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രഹളാദ് ജോഷി രംഗത്തുവന്നിരുന്നു. കര്‍ണാടകയിലെ ജയിലുകള്‍ തീവ്രവാദികളുടെ സ്ലീപ്പര്‍ സെല്ലാക്കി മാറ്റിയെയന്നും തടവുപുള്ളികള്‍ക്ക് ആഡംബര സൗകര്യമാണ് ജയിലില്‍ ലഭിക്കുന്നതെന്നും പ്രഹളാദ് ജോഷി പറഞ്ഞിരുന്നു.