Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വീട്ട് നമ്പർ '0' എന്നത് ക്രമക്കേടല്ലെന്നും വീടില്ലാത്തവർക്കും വോട്ടുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് വെളിപ്പെടുത്തലിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയുമായി വാര്‍ത്താ സമ്മേളനം നടത്തിയത്.
വോട്ടർ ലിസ്റ്റ് വേറെ വോട്ടിങ് പ്രക്രിയ വേറെ. രണ്ടിടത്ത് പേരുണ്ടെന്ന് കരുതി കള്ളവോട്ട് നടന്നുവെന്ന് അർഥമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. കേരളത്തിലെയും കർണാകടയിലെയും വോട്ട് കൊള്ള ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സംസ്ഥാന സർക്കാരുകളുടെ കീഴിലുളള ഇലക്ഷൻ ഉദ്യോഗസ്ഥരാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നത്. ഇരട്ടവോട്ടുകൾ ബിഎൽഒമാർ ചൂണ്ടിക്കാട്ടിയില്ല. തെരഞ്ഞെടുപ്പിന് മുമ്പാണ് വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടതെന്നും കമ്മിഷൻ ന്യായീകരിച്ചു.
വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണ്. കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോൾ നൽകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴുത്തിൽ തോക്ക് ചൂണ്ടി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ചിലരെന്നും രാഹുൽ ഗാന്ധിയുടെ പേര് പറയാതെ കമ്മിഷൻ വിമർശിച്ചു.
തെരഞ്ഞെുപ്പ് ഫലത്തെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ 45 ദിവസത്തിനകം ഹൈക്കോടതിയെ സമീപിക്കാം. അതിന് ശേഷവും തെളിവില്ലാത്ത ആരോപണം ഉന്നയിച്ചാൽ അത് നിലനിൽക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
ബിഹാറിലെ തീവ്രവോട്ട് പരിശോധനയെയും തെരഞ്ഞെടുപ്പ് കമ്മിഷൻ ന്യായീകരിച്ചു. വോട്ടർ പട്ടിക ശുദ്ധീകരിക്കാനാണ് എസ്ഐആർ നടപ്പിലാക്കുന്നത്, എന്നാൽ എസ്ഐആറിനെ പറ്റി കളവ് പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. പശ്ചിമ ബംഗാളിലും എസ്ഐആർ നടപ്പാക്കുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.