ഒമിക്രോൺ വൈറസിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആർ

രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെനാണ് ഐസിഎംആർ നൽകിയിരുന്ന നിർദേശം

Update: 2021-11-28 07:59 GMT
Advertising

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിൽ പരിഭ്രാന്ത്രി വേണ്ടെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെനാണ് ഐസിഎംആർ നൽകിയിരുന്ന നിർദേശം. പരമാവധി പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കുകയാണ് പ്രതിരോധമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ നാളെ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.

ഒമിക്രോൺ ഭീഷണി ചർച്ച ചെയ്യാനുള്ള ഡൽഹി സർക്കാരിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 15 ന് അന്തരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിലെ ആശങ്ക ഡൽഹി സർക്കാർ കേന്ദ്രത്തെ അറിയിക്കും. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തുന്നവർക്ക് ക്വാറൻറീനും ഏർപ്പെടുത്തിയിട്ടുണ്ട്.

ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡിനൊപ്പം ജീവിതം ശീലമാക്കി സാധാരണനിലയിലേക്ക് മടങ്ങി വരവ് ആശങ്ക പടർത്തി പുതിയ വകഭേദം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമിക്രോൺ എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒമിക്രോൺ എന്ന് നാമധരണം ചെയ്യപ്പെട്ട ആ.1.1.529 എന്ന കൊറോണവൈറസ് വകഭേദത്തെ കുറിച്ച് കൂടുതലറിയാം.

ഒമിക്രോണിന്റെ ഉത്ഭവം

'ആശങ്കയുടെ വകഭേദം'എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ മാസം 24 ന് ദക്ഷിണാഫ്രിക്കയിലാണ്. ഈ മാസം ഒമ്പതിന് ശേഖരിച്ച സാമ്പിളിലാണ് വകഭേദം കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയതോടൊപ്പം തന്നെ വൈറസ് ദ്രുതഗതിയിൽ വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറയുന്നു. ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോൺ അപകടകാരിയാകുന്നത് എന്ത്‌കൊണ്ട്?

മുൻപ് കണ്ടെത്തിയ കോറോണവൈറസ് വകഭേദങ്ങളെക്കാളും ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള വകനഭേദമാണ് ഒമിക്രോൺ. ഇത് തന്നെ ഒമിക്രോണിനെ ഏറ്റവും അപകടകാരിയായ വകഭേദമാക്കുന്നത്. സാധാരണ കോവിഡ് വന്നു മാറിയവരിലും പുതിയ വകഭേദം പിടിപെടാൻ സാധ്യത ഏറെയാണ്. മറ്റ് പല വകഭേദങ്ങളിലും കണ്ടത് പോലെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ പലരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നു. വാക്‌സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു. പുതിയ വകഭേദത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഇവർക്ക് അഭിപ്രായമുണ്ട്. വകഭേദത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അത് പങ്കുവെക്കുമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News