രാത്രി കർഫ്യൂ, പകൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി: യു.പി സര്‍ക്കാരിനെതിരെ വരുണ്‍ ഗാന്ധി

'ഒമിക്രോൺ വ്യാപനം തടയുന്നതിനാണോ അതോ തെരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുൻഗണന നൽകേണ്ടതെന്ന് സത്യസന്ധമായി തീരുമാനിക്കണം'

Update: 2021-12-27 08:50 GMT
Advertising

ഉത്തർപ്രദേശ് സർക്കാരിന്‍റെ കോവിഡ് നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.പി വരുൺ ഗാന്ധി. രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തും, എന്നിട്ട് പകൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കുകയാണെന്നും വരുണ്‍ ഗാന്ധി വിമര്‍ശിച്ചു.

'രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തും, പകൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കും. സാധാരണക്കാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിനും അപ്പുറമാണിത്. ഉത്തർപ്രദേശിന്‍റെ പരിമിതമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ കണക്കിലെടുക്കുമ്പോൾ, ഭയാനകമായ ഒമിക്രോൺ വ്യാപനം തടയുന്നതിനാണോ അതോ തെരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുൻഗണന നൽകേണ്ടതെന്ന് സത്യസന്ധമായി തീരുമാനിക്കണം'- വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശില്‍ രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് കർഫ്യൂ. വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവക്ക് 200ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം നിരവധി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്.

രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 578 ആയി. രാജ്യത്ത് 19 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലാണ് കൂടുതൽ രോഗികൾ. രോഗികൾ കൂടുതലുള്ള ഇടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഡല്‍ഹിയില്‍ ഇന്നു മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. ഐസൊലേഷൻ കിടക്കകളും മെഡിക്കൽ ഓക്സിജനും ആവശ്യത്തിന് ഉണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News