ഇന്ത്യയില്‍ 3000 കടന്ന് കോവിഡ് കേസുകള്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ശേഷം ഏറ്റവും കൂടിയ കണക്കാണിത്

Update: 2023-03-31 05:00 GMT

ഡല്‍ഹി: രാജ്യത്ത് 3000 കടന്ന് പുതിയ കോവിഡ് കേസുകൾ. 24 മണിക്കൂറിൽ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2.61 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ശേഷം ഏറ്റവും കൂടിയ കണക്കാണിത്. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 15208 ആണ്.

കേരളം, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ വ്യാഴാഴ്ച 765 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 20 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍ 694 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവാണ്.

Advertising
Advertising

ഗര്‍ഭിണികളും പ്രായമായവരും മാസ്ക് ധരിക്കണം

കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. മാർച്ച് മാസത്തോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വർധിക്കാൻ തുടങ്ങിയത്. ജനിതക പരിശോധനാ ഫലത്തിൽ നിന്ന് ഒമിക്രോൺ ആണ് കൂടുതൽ ആളുകളിൽ പടരുന്നതെന്ന് കണ്ടെത്തി. മരിച്ചവരിൽ അധികവും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡിന് പുറമേ ജീവിതശൈലീ രോഗങ്ങളുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും.

കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധത്തിനായി എല്ലാ ജില്ലകളും പ്ലാന്‍ തയാറാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Summary- India on Friday reported 3095 fresh cases of Covid-19 cases, the highest in 2023. Meanwhile active cases stand at 15208.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News