ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്‌ഐആർ) ചോദ്യം ചെയ്തു സുപ്രിംകോടതിയിൽ നൽകിയ പുതിയ ഹരജിയിൽ നേരിട്ട് ഹാജരായി വാദിക്കാൻ അനുമതി തേടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
എസ്ഐആറിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്താണ് മമത ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുവാദം തേടി ബാനർജി ഇടക്കാല അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേരിൽ നൽകിയിട്ടുള്ള ഗേറ്റ് പാസും മമത ഇന്ന് കോടതിയിൽ ഹാജരാകുമെന്ന് സ്ഥിരീകരിക്കുന്നു. ഇതോടെ സുപ്രിംകോടതിയിൽ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മാറിയേക്കാം.
എസ്‌ഐആർ നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം മമത നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2025 ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കർശനമായി നടത്തണമെന്നും ആവശ്യപ്പെടുന്നതാണ് ഹരജി.
മമത ബാനർജി നിയമബിരുദധാരിയാണ്. 1970ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 2003വരെ കോടതിയിൽ പ്രാക്ടീസും നടത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ എസ്ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ മമത ബാനർജി അസ്വസ്ഥയാണ്. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിരവധി കത്തുകൾ അയച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിൽ മമത തൃപ്തയല്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
കേന്ദ്ര ഏജൻസികൾ ബംഗാളിലെ ജനങ്ങളെ മനപ്പൂർവം അപകീർത്തിപ്പെടുത്തുന്നത് തടയണമെന്ന് മമതാ ബാനർജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യം, നീതിന്യായം എന്നിവ സംരക്ഷിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മമത അഭ്യർഥിച്ചു.