ജുഡീഷ്യറിയിലെ ചിലർ രാജാവിനെക്കാൾ രാജഭക്തികാണിക്കുന്നു; സുപ്രിംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ
പല പ്രതികളും വിചാരണകൂടാതെ ദ്വീർഘനാൾ ജയിലിൽ കഴിയേണ്ടിവരുന്നത് ജുഡീഷ്യറിയിലെ ചിലരുടെ രാജഭക്തി മൂലമാണെന്നും സുപ്രിംകോടതി ജസ്റ്റിസ്
ഡൽഹി: ജുഡീഷ്യറിയിലെ ചിലർ രാജാവിനെക്കാൾ രാജഭക്തികാണിക്കുന്നതിനാലാണ് പല പ്രതികളും വിചാരണകൂടാതെ ദ്വീർഘനാൾ ജയിലിൽ കഴിയേണ്ടിവരുന്നതെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) തുടങ്ങിയ നിയമങ്ങൾ പ്രകാരം ആളുകളെ വിചാരണകൂടാതെ ദീർഘകാലം തടങ്കലിൽ വയ്ക്കുന്നതിൽ ജസ്റ്റിസ് ഭുയാൻ ആശങ്ക പ്രകടിപ്പിച്ചു. യുഎപിഎ പ്രകാരം എല്ലാ വർഷവും ആയിരക്കണക്കിന് അറസ്റ്റുകൾ നടക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നവർ വളരെ കുറവാണ്. അറസ്റ്റും ശിക്ഷയും തമ്മിലുള്ള അന്തരം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ നൽകിയ കണക്കുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം പറഞ്ഞു.
‘നിരവധി ആളുകളെ അറസ്റ്റ് ചെയ്തു. പക്ഷേ അവരെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. ഇത് സൂചിപ്പിക്കുന്നത് അറസ്റ്റുകൾ കൃത്യമായ തെളിവുകളുടെ പിന്തുണയില്ലാതെയാണെന്നാണ്. ഇതുമൂലം കേസുകൾ കോടതികളിൽ വർഷങ്ങളോളം കെട്ടിക്കിടക്കുന്നതിനും കാരണമാകുന്നു. ഒരു പ്രതിയെ കുറ്റപത്രം സമർപ്പിക്കാതെ അഞ്ചോ ആറോ വർഷമോ ജയിലിൽ അടക്കുന്നത് തുടരാൻ കഴിയുമോ. ഇത് ഒരു മാതൃകയാകാൻ കഴിയില്ല. ജുഡീഷ്യറിയിലെ പലരും രാജാവിനേക്കാൾ രാജഭക്തി എന്ന സിൻഡ്രോം അനുഭവിക്കുന്നതിനാൽ പ്രതികൾ മാസങ്ങളോളം ജയിലുകളിൽ കഴിയേണ്ടി വരുന്നുണ്ടെന്നും ജസ്റ്റിസ് ഭൂയാൻ പറഞ്ഞു.
സമീപകാലത്ത് ക്രിമിനൽ കേസുകളും എഫ്‌ഐആറുകളും അശ്രദ്ധമായി രജിസ്റ്റർ ചെയ്യുന്നുണ്ട്. പ്രകടനങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ നിസ്സാരകാര്യങ്ങൾക്ക് കേസുകൾ രജിസ്റ്റർ ചെയ്യുന്നു. മീമുകളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും പേരിലും എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്നു. അവഗണിക്കാവുന്ന കാര്യങ്ങൾ പോലും പരിഹരിക്കാൻ കോടതിയുടെ വിലപ്പെട്ട സമയം ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സുപ്രീം കോടതിക്ക് പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്‌ഐടി) രൂപീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ബാർ അസോസിയേഷൻ ബെംഗളൂരുവിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.