'ഇതാണോ മോദിയുടെ ഗ്യാരന്റി?': ആഭ്യന്തര, നയതന്ത്ര പരാജയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ആം ആദ്മി പാർട്ടി
രാജ്യത്തും വിദേശത്തുമായി അടുത്തിടെ നടന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമർശനം.
ന്യൂഡൽഹി: ആഭ്യന്തര, അന്തർദേശീയ വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ലെന്ന് ആരോപിച്ച് രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി. രാജ്യത്തും വിദേശത്തുമായി അടുത്തിടെ നടന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമർശനം.
യുഎസുമായുള്ള താരിഫ് യുദ്ധവും ചൈനയുമായുള്ള അതിർത്തി തർക്കവും മണിപ്പൂർ അടക്കമുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി എക്സിൽ പങ്കുവച്ച പോസ്റ്ററിലൂടെയാണ് ആം ആദ്മി പാർട്ടിയുടെ കടന്നാക്രമണം. 'മോദിയുടെ കൈകളിൽ രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമല്ല. രാജ്യത്ത് ശാന്തിയില്ല. ഇതാണോ മോദിയുടെ ഉറപ്പ്?'- പോസ്റ്ററിൽ ചോദിക്കുന്നു.
രണ്ടര വർഷമായി മണിപ്പൂരിൽ നടക്കുന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് സാധിച്ചിട്ടില്ലെന്ന് എഎപി പറയുന്നു. ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനീസ് കുടിയേറ്റങ്ങളും കടന്നുകയറ്റവും നടന്നിട്ടുണ്ടെന്ന ആരോപണവും പോസ്റ്ററിൽ പരാമർശിക്കുന്നു. കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് അടുത്തിടെ ലഡാക്കിൽ നടന്ന സംഘർഷവും പോസ്റ്ററിൽ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അരങ്ങേറിയ ഉത്തരാഖണ്ഡും കൊച്ച്-രാജ്‌ബോങ്‌ഷി സമൂഹത്തിന് പട്ടികവർഗ പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമായ അസമും എഎപിയുടെ വിമർശന പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്.
ഈ സംഭവവികാസങ്ങൾ കേന്ദ്ര സർക്കാരിന്റെ നിഷ്ക്രിയത്വത്തിന്റെയും രാജ്യം നേരിടുന്ന നിർണായക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവില്ലായ്മയുടെയും തെളിവാണെന്ന് എഎപി ആരോപിക്കുന്നു.