'പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്ന വഞ്ചകർ'; മനേക ഗാന്ധിക്ക് 100 കോടിയുടെ മാനനഷ്ട നോട്ടിസ് അയച്ച് ഇസ്‌കോൺ

ആന്ധ്രപ്രദേശിലെ ഇസ്‌കോൺ ഗോശാലയിൽ നടത്തിയ സന്ദർശനത്തിലെ അനുഭവങ്ങളെന്നു പറഞ്ഞായിരുന്നു ബി.ജെ.പി എം.പി മനേകയുടെ വിമർശനം

Update: 2023-09-29 10:38 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്(ഇസ്‌കോൺ). പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്നുവെന്നും കൊടുംവഞ്ചകരാണെന്നും നേരത്തെ ഇസ്‌കോണിനെതിരെ മനേക ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരെയാണു കൃഷ്ണഭക്തരുടെ സംഘടനയായ ഇസ്‌കോൺ രംഗത്തെത്തിയത്.

സംഘടനയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് മനേകയ്‌ക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ട നോട്ടിസ് നൽകിയതായി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് അറിയിച്ചു. ഈ അപകീർത്തികരമായ ആരോപണങ്ങൾ ലോകത്തെങ്ങുമുള്ള ഇസ്‌കോൺ ഭക്തരെയും സഹകാരികളെയും അഭ്യുദയകാംക്ഷികളെയുമെല്ലാം ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട്. ഇസ്‌കോണിനെതിരായ വ്യാജ പ്രചാരണങ്ങളിൽ നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്‌കോൺ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിഡിയോയിൽ മനേക ഗാന്ധി കുറ്റപ്പെടുത്തിയത്. തങ്ങളുടെ തൊഴുത്തിലുള്ള പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നവരാണു സംഘടനയെന്നും അവർ ആരോപിച്ചു.

അടുത്തിടെ ആന്ധ്രപ്രദേശിലെ ഇസ്‌കോൺ ഗോശാലയിൽ നടത്തിയ സന്ദർശിച്ചപ്പോൾ അവിടെയുള്ള ഒറ്റ പശുവും നല്ല ആരോഗ്യത്തിലല്ല ഉള്ളത്. ഒറ്റ പശുക്കിടാങ്ങളും അവിടെയുണ്ടായിരുന്നില്ല. എല്ലാം വിറ്റൊഴിവാക്കിയിരിക്കുകയാണെന്നും മനേക ആരോപിച്ചിരുന്നു.

ആരോപണങ്ങൾ നേരത്തെ ഇസ്‌കോൺ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. മനേക ഉന്നയിച്ചത് വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെങ്ങും പശുസംരക്ഷണത്തിന്റെ മുൻനിരയിലുള്ള സംഘടനയാണ് ഇസ്‌കോൺ എന്നും ദേശീയവക്താവ് യുദിഷ്ടിർ ഗോവിന്ദദാസ് പ്രതികരിച്ചു.

Summary: ISKCON sends ₹100 Crore defamation notice to BJP MP Maneka Gandhi for accusing it of 'selling cows to butchers'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News