Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
അഡ്വ. രാകേഷ് കിഷോർ | Photo: ANI
ന്യൂഡൽഹി: സുപ്രിം കോടതി നടപടിക്രമത്തിനിടെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ ഷൂ എറിഞ്ഞതിൽ കുറ്റബോധവും ഭയവുമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ചീഫ് ജസ്റ്റിസിന്‍റെ നടപടിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്നും താൻ മദ്യപിച്ചിട്ടുണ്ടായിരുന്നില്ലന്നും രാകേഷ് കിഷോർ പറഞ്ഞു.
''മിലോർഡ്' എന്ന പദവിയിൽ ഇരിക്കുമ്പോൾ 'മിലോർഡ്' എന്ന വാക്കിന്റെ അർഥം മനസിലാക്കി അതിന്റെ അന്തസ് ഉയർത്തിപ്പിടിക്കണം.' രാകേഷ് കിഷോർ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'എന്റെ പേര് ഡോ. രാകേഷ് കിഷോർ എന്നാണ്. ഒരുപക്ഷേ ഞാനും ഒരു ദളിതനായിരിക്കാം. അദേഹം (സിജെഐ ഗവായ്) ഒരു ദളിതനാണെന്ന വസ്തുത മുതലെടുക്കുന്നത് ഏകപക്ഷീയമാണ്. അദേഹം ഒരു ദളിതനല്ല. ഒരു സനാതന ഹിന്ദുവായിരുന്നു. പിന്നീട് തന്റെ വിശ്വാസം ഉപേക്ഷിച്ച് ബുദ്ധമതം പിന്തുടർന്നു. ബുദ്ധമതം പിന്തുടർന്നതിന് ശേഷം ഹിന്ദുമതത്തിൽ നിന്ന് പുറത്തുവന്നതായി തോന്നുന്നുവെങ്കിൽ അദേഹം ഇപ്പോഴും ഒരു ദളിതനാകുന്നത് എങ്ങനെയാണ്?' രാകേഷ് കിഷോർ ചോദിച്ചു.
ഖജുരാഹോയിലെ മഹാവിഷ്‌ണുവിൻ്റെ വിഗ്രഹം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ഒരു കേസിൽ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നടത്തിയ പരാമർശങ്ങളാണ് ഈ സംഭവത്തിന് പ്രകോപനമായതെന്ന സൂചനകളുണ്ട്. ആ കേസ് തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
അതേസമയം, ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരേ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചതിൽ പ്രതിഷേധം ശക്തമായി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സുപ്രിം കോടതിക്ക് മുന്നിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും. അഭിഭാഷക വേഷം ധരിച്ച് കോടതിയിൽ എത്തുന്ന എല്ലാവരും അഭിഭാഷകരാണോ എന്ന് പരിശോധന നടത്തണമെന്ന് മുൻ ബാർ അസോസിയേഷൻ അംഗം എം.ജി.യോഗമായ മീഡിയവണിനോട് പറഞ്ഞു.