'അംബാനിക്കും അദാനിക്കും ആവശ്യത്തിന് പണമില്ലേ? മോദി നന്നായി പരിശ്രമിച്ചു'; കേന്ദ്രത്തെ പ്രതിരോധിച്ച് ചേതൻ ഭഗത്

വിവേകശാലിയായ നരേന്ദ്രമോദി കർഷകർക്കെതിരെ എന്തെങ്കിലും ചെയ്യുമോ?

Update: 2021-11-20 06:49 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നന്നായി പരിശ്രമിച്ചെന്നും എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം നടപ്പായില്ലെന്നും നോവലിസ്റ്റ് ചേതൻ ഭഗത്. ലോകത്തെവിടെയുമുള്ള ഏതു സർക്കാറിനും പരിഷ്‌കരണം വലിയ വെല്ലുവിളിയാണ് എന്നും ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനത്തിൽ ചേതൻ ചൂണ്ടിക്കാട്ടി.

'പരിഷ്‌കരണം എല്ലാ സർക്കാറിനും കടുപ്പമാണ്. കർഷകരുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ ഏത് ഇന്ത്യൻ ഗവൺമെന്റിനും വെല്ലുവിളിയാണ്. കാരണം ഇന്ത്യൻ വോട്ടിങ് സമ്പ്രദായത്തിലെ ഭൂരിപക്ഷവും അവരാണ്. പരിഷ്‌കരണങ്ങൾ നിലവിലുള്ള സ്ഥിതിയെ വെല്ലുവിളിക്കുകയും വ്യവസ്ഥാപിതമായ ചിലരെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. അവ പുതിയ മൂലധനം ആകർഷിക്കുന്നതൊടൊപ്പം മികച്ച വളർച്ചയ്ക്കായി വിപണിയെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. മേഖലയിലെ സ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ടായിരുന്നു പുതിയ കാർഷിക നിയമങ്ങൾ. നിക്ഷേപം വരുമെങ്കിൽ ഇന്ത്യൻ കാർഷിക മേഖലയും കർഷക വരുമാനവും പതിന്മടങ്ങ് വർധിക്കുമായിരുന്നു' - ചേതൻ ഭഗത് എഴുതി.

Advertising
Advertising

'നിയമം വെറുതെ പാസാക്കിയതു കൊണ്ടു മാത്രം ഇതെല്ലാം നേടാനാകില്ല. ഇന്ത്യയിലെ കർഷകനെ ഫ്രഞ്ച് വീഞ്ഞുടമയ്ക്കും ഇറ്റാലിയൻ ഒലീവ് ഫാം ഉടമയ്ക്കും ഒപ്പമെത്തിക്കാനുള്ള തുടക്കമായിരുന്നു ഇത്. ഇപ്പോൾ ഇതൊരു വിഡ്ഢിത്തം നിറഞ്ഞ സ്വപ്‌നമെന്ന് തോന്നാം. എന്നാൽ ആ ദിവസത്തിലേക്ക് ഇപ്പോൾ നമുക്കൊരു ദീർഘവീക്ഷണം അത്യാവശ്യമാണ്. സർക്കാറിന്റെ യഥാർത്ഥ അജണ്ട എന്തായിരുന്നു. അംബാനിയെയും അദാനിയെയും സമ്പന്നനാക്കാൻ വേണ്ടിയായിരുന്നോ ഇത്. എനിക്ക് അംബാനിയെയും അദാനിയെയും വ്യക്തിപരമായി അറിയില്ല. അവരുടെ കൈയിൽ ആവശ്യത്തിന് പണമുണ്ട്. അംബാനിയെയും അദാനിയെയും സമ്പന്നരാക്കാനാണ് സർക്കാറിന് ഉദ്ദേശ്യമെങ്കിൽ അവരോട് തരിശുഭൂമി വാങ്ങി കൃഷി ചെയ്യാൻ സർക്കാറിന് ആവശ്യപ്പെട്ടുകൂടായിരുന്നോ?' - അദ്ദേഹം ചോദിച്ചു.

'വിവേകശാലിയായ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്കെതിരെ എന്തിനാണ് ഇത് ചെയ്യുന്നത്? നിയമം പിൻവലിച്ചതിലൂടെ സർക്കാറിന് മുഖം നിഷ്ടപ്പെട്ടിട്ടില്ല. അങ്ങനെയൊരു വിഷയം ഉണ്ടെങ്കിൽ നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമായിരുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥനായിരിക്കും അതറിയിക്കുക. നിയമം വേണ്ടത്ര ബോധ്യപ്പെടുത്താൻ ആയില്ല എന്നതു കൊണ്ടാണ് പ്രധാനമന്ത്രി മാപ്പു പറഞ്ഞത്. ഇക്കാര്യത്തിൽ സർക്കാർ ആത്മപരിശോധന നടത്തണം.'- ചേതൻ ഭഗത് പറഞ്ഞു.

നിയമം പിൻവലിക്കുന്നത് പരാജയമല്ലെന്ന് പറഞ്ഞ അദ്ദേഹം പരിമിതികളെ മറികടക്കാൻ സർക്കാർ നന്നായി യത്‌നിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാട്ടി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News