'രാഷ്ട്രപത്‌നി' പരാമർശം: 'രാഷ്ട്രപതിയോട് നേരിട്ട് മാപ്പ് പറയാം'- അധിർ രഞ്ജൻ ചൗധരി

പ്രസിഡന്റിനെ അധിക്ഷേപിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും പ്രശ്‌നത്തിലേക്ക് സോണിയാഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു

Update: 2022-07-28 11:24 GMT
Editor : abs | By : Web Bureau
Advertising

ഡൽഹി: രാഷ്ട്രപതിക്കെതിരായ തന്റെ പരാമർശത്തിൽ വിശദീകരണവുമയി കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. രാഷ്ട്രപതിയോട് നേരിട്ട് മാപ്പ് പറയാം. കാണാനാനായി സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനെ അധിക്ഷേപിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും പ്രശ്‌നത്തിലേക്ക് സോണിയാഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനെന്നും അധിർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അധിർ രഞ്ജൻ ചൗധരി 'രാഷ്ട്രപത്‌നി' എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തി. മുർമുവിനെ കോൺഗ്രസ് അവഹേളിച്ചുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസ് ആദിവാസി വിരുദ്ധരാണെന്ന് സ്മൃതി കുറ്റപ്പെടുത്തി.

നിർമ്മല സീതാരാമൻറെ നേതൃത്വത്തിൽ വനിത എം.പിമാർ പാർലമെൻറ് വളപ്പിൽ പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് ഉച്ചയ്ക്ക് 12 മണിവരെ പാർലമെൻറിലെ ഇരു സഭകളും നിർത്തിവെച്ചു. ഇത് ആദിവാസി വിഭാഗങ്ങളെ അപമാനിക്കുന്ന പരാമർശമാണെന്നും ഇത്തരമൊരാളെ സഭയിൽ നിയോഗിച്ചതിൽ സോണിയാഗാന്ധി മാപ്പ് പറയണമെന്നും പാർലമെൻറികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും ആവശ്യപ്പെട്ടു. എന്നാൽ അധീർ രഞ്ജൻ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാ ഗാന്ധി പ്രതികരിച്ചു.

കോൺഗ്രസിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ബി.ജെ.പി എം.പിമാർ നോട്ടിസ് നൽകും. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിർ രഞ്ജൻ ചൗധരി വിവാദ പരാമർശം നടത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Bureau

contributor

Similar News