യുപിയിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച് യുവാവ്

പ്രതിയുടെ ചിത്രവും വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനും കുട്ടിയെ തിരികെ കിട്ടാനുമായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി

Update: 2022-08-28 05:13 GMT
Advertising

മഥുര: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്ന് ഏഴു മാസം പ്രായമായ കുഞ്ഞിനെ മോഷ്ടിച്ച് യുവാവ്. യുപിയിലെ മഥുര ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഈ മാസം 24ന് പുലർച്ചെ 4.28നാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ‍ പുറത്തുവന്നു. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ പിടികൂടാൻ റെയിൽവേ പൊലീസുകാരുടെ നാല് സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്.

മഥുര ജങ്ഷൻ‍ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ഒരാൾ‍ നടന്നുവരുന്നത് ദൃശ്യങ്ങളിൽ കാണാം. മാന്യനെ പോലെ നടന്നുവരുന്ന ഇയാൾ തുടർന്ന്, ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയുടെ സമീപത്തെത്തുകയും കൈയ്ക്കുള്ളിൽ കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് പ്ലാറ്റ്ഫോമിൽ കിടന്ന ട്രെയിനിലേക്ക് ഓടിക്കയറുകയുമാണ്.

8-9 നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. 'പ്രതിക്കായി അടുത്ത ജില്ലകളായ ഹാഥ്റസിലും അലി​ഗഢിലും പൊലീസ് തിരച്ചിൽ നടത്തി. ഇതിലേതെങ്കിലും ജില്ലയിലേക്കായിരിക്കും ഇയാൾ പോയിട്ടുള്ളതെന്ന നി​ഗമനത്തിലാണ് ഇത്.പ്രതിയുടെ ചിത്രവും വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനും കുട്ടിയെ തിരികെ കിട്ടാനുമായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്'- റെയിൽവേ പൊലീസ് ഇൻചാർജ് ഇൻസ്പെക്ടർ സുശീൽ കുമാർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്കായി എല്ലാ പ്ലാറ്റ്ഫോമുകളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം മഥുര ജങ്ഷൻ റെയിൽവേ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ആരുടെ കുട്ടിയെയാണ് ഇയാൾ തട്ടിയെടുത്തതെന്ന് വ്യക്തമായിട്ടില്ല.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News