കര്‍ണാടകയിൽ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകയുടെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്; അറസ്റ്റിൽ
സംഭവത്തിൽ യുവതിയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു
ബംഗളൂരു: ബംഗളൂരുവിൽ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം. ബുധനാഴ്ചയാണ് 32കാരിയായ ശ്വേതയെ കൊല്ലപ്പെടുന്നത്. ശ്വേത സഞ്ചരിച്ചിരുന്ന കാർ തടാകത്തിലേക്ക് ഓടിച്ചിറക്കിയാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ യുവതിയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടുപേരും കാറിൽ സഞ്ചരിക്കവേയാണ് ഇയാൾ മനഃപൂർവം കാർ തടാകത്തിലേക്ക് ഓടിച്ചിറക്കുന്നത്. സംഭവത്തിനുശേഷം ഇയാൾ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ശ്വേത മുങ്ങി മരിച്ചു. ശ്വേതയോടൊപ്പം മുൻപ് ജോലി ചെയ്തിരുന്ന ആളാണ് രവി. ഇയാൾ വിവാഹിതനായിട്ടും സീതയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ശ്വേതയ്ക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിക്കാൻ പോലും രവി തയ്യാറായിരുന്നു.
വിവാഹബന്ധം വേർപെടുത്തി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ശ്വേതയ്ക്ക് ഇതിനോട് താല്പര്യമില്ലായിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് രവി ശ്വേതയെ വിളിച്ചു വരുത്തി കൊലപാതകം നടത്തിയത്. എന്നാൽ കാർ നിയന്ത്രണം വിട്ടു തടാകത്തിലേക്ക് വീണതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. താൻ നീന്തി രക്ഷപ്പെട്ടെന്നും ശ്വേത മുങ്ങി മരിച്ചുവെന്നുമാണ് രവി പറഞ്ഞത്. ശ്വേതയുടെ കുടുംബമാണ് രവിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. രവി പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.