മുസ്‍ലിം സംവരണ പ്രസ്താവന; തിരുത്തലുമായി ലാലു പ്രസാദ് യാദവ്

പ്രസ്താവന പ്രധാനമന്ത്രി റാലിയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് ലാലു തിരുത്തിയത്

Update: 2024-05-07 10:54 GMT
Advertising

പട്‍ന: മുസ്ലീം സംവരണ പ്രസ്താവനയിൽ തിരുത്തലുമായി ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. സംവരണം നൽകേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് സാമൂഹിക അവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് ലാലു പറഞ്ഞു. മുസ്ലീം സംവരണ പ്രസ്താവന പ്രധാനമന്ത്രി റാലിയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് ലാലു തിരുത്തിയത്.

സംവരണ ആനുകൂല്യങ്ങൾ മുസ്ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നുമാണ് ആദ്യപ്രസ്താനയിൽ ലാലു ആരോപിച്ചത്. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News