ബിഹാറിൽ ആര്‍ജെഡിയുടെ കുതിപ്പ്; ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോ?
തേജസ്വി യാദവ് രാഘവ്പൂര്‍ മണ്ഡലത്തിൽ മുന്നിലാണ്.
പറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആര്‍ജെഡി 66 സീറ്റുകളിൽ മുന്നിലാണ്. ബിജെപിയുടെ സീറ്റ് നില 90ൽ നിന്ന് 40ലേക്ക് കൂപ്പുകുത്തി.
മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് രഘോപൂർ മണ്ഡലത്തിൽ മുന്നിലാണ്. ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ഗായിക മൈഥിലി താക്കൂർ അലിനഗറിൽ മുന്നിലാണ്. രാവിലെ 9 മണി വരെയുള്ള ആദ്യഫല സൂചനകൾ പ്രകാരം എൻഡിഎ 130 സീറ്റുകളിലും ഇൻഡ്യാ സഖ്യം 86 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 7 സീറ്റുകളിലുമാണ് മുന്നിൽ നിൽക്കുന്നത്.
നവംബർ 6 നും 11 നും നടന്ന 243 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 67.13% എന്ന റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജെഡിയു ഉൾപ്പെടുന്ന എൻഡിഎയ്ക്ക് അധികാരത്തിലേറുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാൽ തേജസ്വി ഈ പ്രവചനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. മഹാസഖ്യം വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടു.
തേജസ്വി യാദവിനെ കൂടാതെ, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി , വിജയ് കുമാർ സിൻഹ, ജനശക്തി ജനതാദളിൻ്റെ (ജെജെഡി) തേജ് പ്രതാപ് , ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ എന്നിവരാണ് മത്സരരംഗത്തെ പ്രമുഖര്‍.